നെടുമങ്ങാട് : യാത്രക്കാരുടെ സൗകര്യാർത്ഥം ബസ് സമയം ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസിൽ നാട്ടുകാർ നൽകിയ നിവേദനത്തിന് കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസറുടെ വിചിത്ര മറുപടി. കൂടുതൽ ബസും ജീവനക്കാരും ലഭ്യമാകുമ്പോൾ പരാതി പരിഗണിക്കാമെന്നാണ് വിശദീകരണം. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് രാവിലെ 4.30ന് സുൽത്താൻ ബത്തേരിക്ക് പുറപ്പെടുന്ന ബസിന്റെ സമയം യാത്രക്കാർക്കായി 4.35 ആക്കി പുനഃക്രമീകരിക്കണമെന്ന ആവശ്യത്തിനാണ് കെ.എസ്.ആർ.ടി.സിയുടെ മറുപടി.
''നവകേരള സദസിൽ സമർപ്പിച്ച നിവേദനം ലഭിച്ചു, നിലവിൽ ബസിന്റെ കുറവുണ്ട്. കൂടുതൽ ബസും ആവശ്യമായ ജീവനക്കാരും ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യം പരിഗണിക്കാം".ജില്ലാ ഓഫീസർ നൽകിയ മറുപടി ഇങ്ങനെയാണ്. റിട്ട.വില്ലേജ് ഓഫീസറും പൊതുപ്രവർത്തകനുമായ തൊളിക്കോട് ജോൺ സാമുവലിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയിരുന്നത്.
കൊട്ടാരക്കര, കോട്ടയം, കാലടി, തൃശൂർ, കോഴിക്കോട്, കല്പറ്റ വഴി പോകുന്ന ബസ് പിടിക്കാൻ വിതുര, പാലോട്, ആര്യനാട് പ്രദേശങ്ങളിലെ സ്ഥിരം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. ഉൾപ്രദേശങ്ങളിലെ ഡിപ്പോകളിൽ നിന്ന് നെടുമങ്ങാട്ടേക്ക് നാല് മണി മുതലേ സർവീസുള്ളൂ. ബസുകൾ ഓടിയെത്തുമ്പോൾ 4.35 ആകും. അതിനുമുമ്പ് സുൽത്താൻ ബത്തേരി സൂപ്പർ ഫാസ്റ്റ് നെടുമങ്ങാട് സ്റ്റാന്റ് വിടും. സബ് ഡിപ്പോകളിൽ നിന്നും പുറപ്പെടുന്ന ബസുകൾ അഞ്ച് മിനിട്ട് നേരത്തെയാക്കിയോ, സുൽത്താൻ ബത്തേരി ബസ് നെടുമങ്ങാട് നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിട്ട് വൈകിപ്പിച്ചോ പരിഹരിക്കാവുന്ന നിസാരകാര്യത്തിനാണ് ബസിന്റെയും ജീവനക്കാരുടെയും കുറവിനെ പഴിച്ച് അധികൃതർ മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |