തൊടുപുഴ: മുത്തശ്ശിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. വണ്ണപ്പുറം കുവപ്പുറം ആറുപങ്കിൽ സിറ്റി പുത്തൻപുരയ്ക്കൽ വേലായുധന്റെ ഭാര്യ പാപ്പിയമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പാപ്പിയമ്മയുടെ മകൻ ശ്രീധരന്റെ മകൻ ശ്രീജേഷിനെയാണ് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ.ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2020 മേയ് 14ന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയും അച്ഛൻ ശ്രീധരനും പാപ്പിയമ്മയും താമസിച്ചിരുന്ന വീട്ടിൽ വച്ച് പാപ്പിയമ്മയുടെ തലയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പാപ്പിയമ്മ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 18നാണ് മരിച്ചത്. ശ്രീജേഷിന്റെ പതിവായുള്ള മദ്യപാനവും വഴക്കും പാപ്പിയമ്മ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാഹചര്യത്തെളിവുകളുടെയും പാപ്പിയമ്മയുടെ മരണ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും നിർണായകമായി. കാളിയാർ എസ്.ഐയായിയിരുന്ന വി.സി. വിഷ്ണുകുമാർ രജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയ കേസിൽ സി.ഐ. ബി. പങ്കജാക്ഷനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഏബിൾ സി.കുര്യൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |