SignIn
Kerala Kaumudi Online
Saturday, 27 April 2024 12.45 PM IST

ഹൈക്കോടതിയിൽ 6 അഡിഷണൽ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

abdul-hakim

ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ ആറ് അഡിഷണൽ ജഡ്ജിമാരെ നിയമിച്ച് ഇന്നലെ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. എം.എ. അബ്ദുൾ ഹക്കീം, വി.എം. ശ്യാംകുമാർ, വി.ഹരിശങ്കർ മേനോൻ. എസ്. മനു, എസ്. ഈശ്വരൻ, പി.എം. മനോജ് എന്നിവരാണ് പുതിയ ജഡ്ജിമാർ. സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതിയിൽ നടക്കും. രണ്ട് വർഷത്തേക്കാണ് ആദ്യ നിയമനം. മൂന്നംഗ സുപ്രീംകോടതി കൊളിജിയത്തിന്റെ ശുപാർശയാണ് അംഗീകരിക്കപ്പെട്ടത്.

എം.എ. അബ്ദുൾ ഹക്കീം

പ്രമുഖ അഭിഭാഷകൻ പരേതനായ എം.എം. അബ്ദുൾ അസീസ് മുല്ലപ്പിള്ളിയുടെയും എം.എച്ച്. സുബൈദയുടെയും മകൻ. പെരുമ്പാവൂർ സ്വദേശി.എറണാകുളം ലാ കോളജിൽ നിന്ന് എൽ.എൽ.ബിയും എൽ.എൽ.എമ്മും നേടി. ഭാര്യ: എം.എ. മഞ്ജുഷ. അഭിഭാഷകനായ അസീസ് മുഷ്താഖ്, ഡൽഹി ശ്രീരാം കോളേജിലെ ബി.എ വിദ്യാർത്ഥിനി ഫാത്തിമ അഫ്രിൻ, കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് ഫർദീൻ എന്നിവരാണ് മക്കൾ. .

വി.എം. ശ്യാംകുമാർ

1996 ൽ തൃശൂരിൽ പ്രാക്ടീസ് തുടങ്ങി. മാരിടൈം, ഷിപ്പിംഗ് നിയമങ്ങളിൽ പ്രാഗത്ഭ്യം നേടിയ ശേഷം മുംബയിലും പ്രവർത്തിച്ചു. 2000ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. എറണാകുളം ലാ കോളേജിൽ നിന്ന് എൽ.എൽ.ബിയും കൊച്ചി സർവകലാശാലയിൽ നിന്ന് എൽ.എൽ.എമ്മും നേടി. കൊച്ചി, കേരള, ബംഗളൂരു സർവകലാശാലകളിൽ വിസിറ്റിംഗ് ഫാക്കൽറ്റി. താനൂർ ബോട്ടുദുരന്തക്കേസിലെ അമിക്കസ് ക്യൂറിയായിരുന്നു.തൃശൂരിലെ അഭിഭാഷകൻ ടി. ഗോപകുമാറിന്റെയും ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫിസിക്സ് വിഭാഗം മേധാവിയായിരുന്ന പരേതയായ പ്രൊഫ. മാധവിക്കുട്ടിയുടെയും മകനാണ്. ഭാര്യ സന്ധ്യ മാങ്ങോട്ട് എറണാകുളം വടുതല ചിന്മയ വിദ്യാലയത്തിൽ അദ്ധ്യാപിക. മകൾ: നീലിമ.

വി. ഹരിശങ്കർ മേനോൻ

എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അരിക്കാട്ട് വിജയൻ മേനോന്റെയും ശോഭനയുടേയും മകൻ. 1997ൽ പ്രാക്ടീസ് തുടങ്ങി. ഹൈക്കോടതി, വാറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ, ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ എന്നിവിടങ്ങളിൽ പ്രാക്ടീസ്. . കലൂർ ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിൽ മാധവത്തിൽ താമസം. ഭാര്യ: മീര വി. മേനോൻ. അഭിഭാഷകയായ പാർവതി മേനോൻ, വിദ്യാർത്ഥിയായ മഞ്ജുനാഥ് മേനോൻ എന്നിവർ മക്കൾ.

എസ്. മനു

1998 മുതൽ ഹൈക്കോടതി അഭിഭാഷകൻ. കേന്ദ്രസർക്കാരിന്റെ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ, അസി. സോളിസിറ്റർ ജനറൽ പദവികൾ വഹിച്ചു. ലക്ഷദ്വീപ് ഭരണകൂടം, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്, എയർപോർട്ട് അതോറിറ്റി, ദേശീയ അന്വേഷണ ഏജൻസി എന്നിവയുടെ അഭിഭാഷകനായും പ്രവർത്തിച്ചു.

കോട്ടയം ആനിക്കാട് വെസ്റ്റ് ശ്രേയസിൽ റിട്ട. ഹെഡ്മാസ്റ്റർ കെ.എസ്. ശ്രീധരൻ നായരുടെയും ഡി. സതീദേവിയുടെയും മകൻ. കേരള സർവകലാശാലയിൽ നിന്ന് എൽ.എൽ.ബിയും അണ്ണാമലൈ സർവകലാശാലയിൽ നിന്ന് എൽ.എൽ.എമ്മും നേടി. ഭാര്യ: ഡോ.എം.ജി. രമ്യ. മക്കൾ: വിദ്യാർത്ഥികളായ എം. ശ്രീഹരി, എം. ശ്രീറാം. എറണാകുളം ചിറ്റൂർ റോഡ് ഡിവൈൻ നഗറിൽ താമസം.

പി.എം. മനോജ്

തൃശൂർ അയ്യന്തോൾ പുതൂർക്കര വൈശാഖത്തിൽ പി.എം. മാധവന്റെയും (റിട്ട. ഡെപ്യൂട്ടി റേഞ്ചർ) അദ്ധ്യാപികയായിരുന്ന പി.വി. കല്യാണിയുടെയും മകൻ. തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബിരുദം. പൂനെ സിംബയോസിസ് നിയമ കോളേജിൽ നിന്ന് എൽ.എൽ.ബി, കൊച്ചി സർവകലാശാലയിൽ നിന്ന് എൽ.എൽ.എം. 1999 ൽ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. ഗവ. പ്ലീഡറായും പ്രവർത്തിച്ചു. ഭാര്യ: പി.കെ. വിനീത, മക്കൾ: വിദ്യാർത്ഥികളായ മാനവ് പി. മനോജ്, മാനസ് പി. മനോജ്. ഇപ്പോൾ എറണാകുളം കോമ്പാറയിൽ താമസം.

എസ്. ഈശ്വരൻ

തിരുവിതാംകൂർ മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന, ക്ഷേത്രപ്രവേശന വിളംബരം തയ്യാറാക്കിയ ഇ. സുബ്രഹ്മണ്യ അയ്യരുടെയും രാജൻ കേസ് ഉൾപ്പെടെയുള്ള ചരിത്രപ്രധാനമായ കേസുകൾ നടത്തിയ അഡ്വ. എസ്. ഈശ്വര അയ്യരുടെയും പേരക്കുട്ടി. അഭിഭാഷക കുടുംബത്തിലെ നാലാം തലമുറ. എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലാ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അച്ഛൻ സീനിയർ അഭിഭാഷകൻ ഇ. സുബ്രഹ്മണിയുടെ കീഴിൽ 1999ൽ പ്രാക്ടീസ് തുടങ്ങി. 2005 ൽ ഈശ്വർ ആൻഡ് മണി എന്ന സ്ഥാപനം സ്വന്തമായി നടത്തിത്തുടങ്ങി. എൽ.ഐ.സി, ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ നിയമോപദേഷ്ടാവാണ്. ശാരദയാണ് അമ്മ. ഭാര്യ: അഖില. എൻജി​നീയറിംഗ് വിദ്യാർത്ഥികളായ സുബ്രഹ്മണി, കൃഷ്ണൻ, പത്താം ക്ലാസ് വിദ്യാർത്ഥി ഹരിശങ്കർ എന്നിവരാണ് മക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.