കൊച്ചി: കാലിക്കറ്റ് സർവകലാശാല വി.സി ഡോ.എം.കെ. ജയരാജിനെ നീക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാം. അതേസമയം, സംസ്‌കൃത സർവകലാശാല വി.സി ഡോ.എം.വി. നാരായണനെ ഗവർണർ പുറത്താക്കിയതിൽ കോടതി ഇടപെട്ടില്ല. നിയമനം യു.ജി.സി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അസാധുവാക്കിയ ഗവർണറുടെ മാർച്ച് ഏഴിലെ ഉത്തരവിനെതിരെ ഇരുവരും നൽകിയ ഹർജികളാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് പരിഗണിച്ചത്. ഹർജികളിൽ നോട്ടീസ് നിർദ്ദേശിച്ച കോടതി പിന്നീട് വിശദ വാദം കേൾക്കും.
കാലിക്കറ്റ് സർവകലാശാല സെലക്‌ഷൻ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെയും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രൊഫസർ ഡോ.വി.കെ.രാമചന്ദ്രനെയും ഉൾപ്പെടുത്തിയത് യു.ജി.സി ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കോടതി വിലയിരുത്തി.
കാലിക്കറ്റ് സർവകലാശാലയുടെ സെലക്ഷൻ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്‌കൃത വി.സി നിയമനത്തിന് സെലക്ഷൻ കമ്മിറ്റി ഒരാളെ മാത്രം ശുപാർശ ചെയ്തതും ചട്ടലംഘനമാണെന്നു വിലയിരുത്തിയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.
കാലിക്കറ്റ് വി.സിക്കായി അഡ്വ. രഞ്ജിത് തമ്പാൻ, സംസ്‌കൃത വി.സിക്കായി അഡ്വ.എം.പി.ശ്രീകൃഷ്ണൻ, ചാൻസലർക്കായി പി.ശ്രീകുമാർ, യു.ജി.സിക്കായി എസ്.കൃഷ്ണമൂർത്തി എന്നിവർ കോടതിയിൽ ഹാജരായി.
'വിഷയം ചട്ടലംഘനം'
സംസ്‌കൃത സർവകലാശാല വി.സി സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഏറ്റവും യോഗ്യനായ വ്യക്തിയെന്ന് കണ്ടാണ് സെലക്ഷൻ കമ്മിറ്റി ഡോ.നാരായണന്റെ പേരുമാത്രം ശുപാർശ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ അക്കാഡമിക് കാര്യങ്ങളല്ല യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണ് വിഷയമെന്ന് കോടതി വിലയിരുത്തി.
അപ്പീലിന് ഗവർണർ
എം.എച്ച്. വിഷ്ണു
തിരുവനന്തപുരം: കാലിക്കറ്റ് വി.സി ഡോ.എം.ജെ.ജയരാജിനെ പുറത്താക്കിയ ഉത്തരവിലെ സ്റ്റേയ്ക്കെതിരേ ഗവർണർ അപ്പീൽ നൽകും. സർക്കാരുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. എന്നാൽ കാലിക്കറ്റ് വി.സിയുടെ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയുണ്ടായിരുന്നു എന്ന് കണ്ടെത്തിയായിരുന്നു ഗവർണറുടെ നടപടി.
അതേസമയം, നിയമനത്തിലെ അപാകത കാരണം പുറത്താവുന്ന നാലാമത്തെ വി.സിയാണ് സംസ്കൃത സർവകലാശാല വി.സി ഡോ.എം.വി.നാരായണൻ. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി നൽകുന്ന മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നാവണം നിയമനമെന്നാണ് യു.ജി.സി ചട്ടം. എന്നാൽ സംസ്കൃത വി.സിക്കായി പാനലിനു പകരം ഒറ്റപ്പേര് നൽകിയതാണ് ചട്ടവിരുദ്ധമായത്.
ഓപ്പൺ യൂണി.
വി.സിയുടെ
രാജി സ്വീകരിച്ചില്ല
തിരുവനന്തപുരം: കൊല്ലത്തെ ഓപ്പൺ സർവകലാശാല വി.സി മുബാറക് പാഷയുടെ രാജിക്കത്ത് അംഗീകരിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല രജിസ്ട്രാറെ അറിയിച്ചു. നിയമനത്തിൽ അപാകതയുണ്ടെന്നും വി.സിയാവാൻ മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഗവർണർ ഹിയറിംഗിന് വിളിച്ചപ്പോഴാണ് രാജിവച്ചത്. എന്നാൽ പാഷയുടെ നിയമനം നിയമവിരുദ്ധമായതിനാൽ, അദ്ദേഹം നൽകിയ രാജിക്കത്ത് സർവകലാശാല ചട്ടപ്രകാരമുള്ള കത്തായി പരിഗണിക്കാനാവില്ലെന്ന് ഗവർണർ രേഖാമൂലം രജിസ്ട്രാറെ അറിയിച്ചു.
ഒരുമാസത്തെ നോട്ടീസ് കാലാവധി തീരുന്ന ഇന്ന് താൻ സ്ഥാനമൊഴിയുമെന്ന് പാഷ പ്രഖ്യാപിച്ചിരിക്കെയാണ് ഗവർണറുടെ നടപടി. ഇതോടെ പാഷയ്ക്ക് സ്ഥാനമൊഴിയാനാവില്ല.
യു.ജി.സിയിൽ നിന്ന് വിശദീകരണം ലഭിച്ചശേഷം ഗവർണർ തുടർനടപടി സ്വീകരിക്കും.
ഫെബ്രുവരി 22നാണ് പാഷ വി.സി സ്ഥാനം രാജിവച്ച് ഗവർണർക്ക് കത്ത് നൽകിയത്.
ഡോ.ഗീതാകുമാരിക്ക് സംസ്കൃത
വി.സിയുടെ ചുമതല
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ സംസ്കൃത വിഭാഗം പ്രൊഫസർ ഡോ.കെ.കെ.ഗീതാകുമാരിക്ക് സംസ്കൃത സർവകലാശാലാ വി.സിയുടെ ചുമതല ഗവർണർ കൈമാറി. നേരത്തേ സംസ്കൃത വി.സി നിയമനത്തിനുള്ള അപേക്ഷകയായിരുന്ന ഗീതാകുമാരിയെ തഴഞ്ഞാണ് ഡോ.എം.വി.നാരായണന്റെ പേര് മാത്രമായി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്. പുതിയ വി.സിയെ നിയമിക്കും വരെയാണ് ഗീതാകുമാരിക്ക് ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |