മുംബയ്: ബോഡി മസാജർ അടങ്ങിയ ചരക്കുകൾ സെക്‌സ് ടോയ് വിഭാഗത്തിൽപ്പെടുത്തി കണ്ടുകെട്ടാമെന്ന കസ്റ്റംസ് വകുപ്പിന്റെ ഉത്തരവ് തള്ളി മുംബയ് ഹൈക്കോടതി. ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, കിഷോർ സാന്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ബോഡി മസാജറിനെ സെക്‌സ് ടോയ് വിഭാഗത്തിൽപ്പെടുത്താനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാൽ ഇവയെ ഇറക്കുമതി നിരോധിത വസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
1964 ജനുവരിയിൽ ഇറങ്ങിയ കസ്റ്റംസ് വകുപ്പിന്റെ ഉത്തരവിൽ ബോഡി മസാജറുകൾ പ്രായപൂർത്തിയായവർക്കുള്ള സെക്‌സ് ടോയ്‌സുകളാണെന്നും അതിനാൽ ഇവയുടെ ഇറക്കുമതി നിരോധിച്ചതായും പറയുന്നു. ഈ നിരോധന ഉത്തരവ് ചൂണ്ടിക്കാട്ടി 2022 ഏപ്രിലിൽ കസ്റ്റംസ് കമ്മീഷണർ ബോഡി മസാജർ അടങ്ങിയ ചരക്കുകൾ ഇറക്കുന്നത് തടഞ്ഞു. ഇതിനെതിരെ സമർപ്പിച്ച കേസിലാണ് മുംബയ് ഹൈക്കോടതിയുടെ പുതിയ വിധി.
മുതിർന്നവർ സെക്‌സ് ടോയ് ആയി ബോഡി മസാജർ ഉപയോഗിക്കുമെന്നത് കസ്റ്റംസ് കമ്മീഷണറുടെ വ്യക്തിപരമായ ഭാവനയാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കസ്റ്റംസ് ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ സെൻട്രൽ എക്‌സൈസ് ആൻഡ് സർവീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണൽ 2023 മേയ് മാസത്തിൽ പാസാക്കിയ ഉത്തരവിനെ ചോദ്യം ചെയ്‌ത് കസ്റ്റംസ് കമ്മീഷണർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളി.
ആഭ്യന്തര വിപണിയിൽ ബോഡി മസാജറുകൾ വ്യാപാരം ചെയ്യപ്പെടുന്നുവെന്നും അവ നിരോധിത വസ്‌തുക്കളായി കണക്കാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാധനങ്ങളുടെ ക്ലിയറൻസ് പ്രശ്നം തീരുമാനിക്കുമ്പോൾ അതിനായി നിയോഗിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ന്യായമായി പ്രവർത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |