ചാലക്കുടി: വെറ്റിലപ്പാറ എണ്ണപ്പന തോട്ടത്തിൽ അവശ നിലയിൽ ഏഴാറ്റുമുഖം ഗണപതിയെ കണ്ടെത്തിയത് അമിതമായി പനംപട്ട തിന്നതു മൂലമെന്ന് വനംവകുപ്പ്. പട്ടതീറ്റയല്ല, യഥാർത്ഥ പട്ടയടിച്ചാണ് കാട്ടാന കിറുങ്ങിയതെന്ന് നാട്ടുകാർ.
വെറ്റിലപ്പാറ അരൂർമുഴിയിലെ വനത്തിൽ ആരോ ചാരായത്തിന് തയ്യാക്കിയ വാഷ് ആന കുടിച്ചെന്നാണ് വിവരം. ഇവിടെ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് ശർക്കരയാണ് 25 വയസുകാരൻ ഗണപതി അദ്യം അകത്താക്കിയത്. ഇതിന്റെ പരവശത്തിലാകണം, സമീപത്തെ പാറയിടുക്കിൽ തയ്യാറാക്കി വച്ചിരുന്ന വാഷും കുടിച്ചു.
കിറുങ്ങിയതോടെ വല്ല വിധേനയും റോഡ് മുറിച്ചുകടന്ന് പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പനത്തോട്ടത്തിൽ നിലയുറപ്പിച്ചു. വാഴപ്പിണ്ടി മാത്രം തിന്ന് ആർക്കും കാര്യമായ ഉപദ്രവമില്ലാതെ ജീവിച്ച ഗണപതി കഴിഞ്ഞ മാർച്ച് 10 മുതൽ മൂന്ന് ദിവസമാണ് പ്ളാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തിൽ നിന്നത്.
എണ്ണപ്പനയുടെ പട്ട കൂടുതൽ തിന്നതാകാം കാരണമെന്ന് കരുതി ഏഴാറ്റുമുഖം ഗണപതിയെ പരിചരിക്കാൻ വനംവകുപ്പ് പ്രത്യേകം സംവിധാനവും ഏർപ്പെടുത്തി. പിന്നീട് പതിയെ ആന കാട്ടിലേയ്ക്ക് കയറിപ്പോകുകയായിരുന്നു. അന്വേഷണത്തിലാണ് ആന അരൂർമുഴി ഭാഗത്തെത്തിയതായും കള്ളവാറ്റ് കേന്ദ്രത്തിലെത്തിയതായും തെളിവ് ലഭിച്ചത്. ഇതിനിടെ വീണ്ടും കഴിഞ്ഞദിവസം പൂർവാധികം ശക്തിയോടെ അരൂർമുഴി ഭാഗത്തെത്തിയിട്ടുണ്ട്. വാഷിന്റെ ഓർമ്മയിലാണ് ഈ ചുറ്റിത്തിരിയലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |