ന്യൂഡൽഹി: മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാൾ. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയണെന്നാണ് സുനിത പ്രതികരിച്ചത്. തന്റെ എക്സ് പേജിലൂടെയായിരുന്നു പ്രതികരണം. മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാൾ അറസ്റ്റിലായ ശേഷമുള്ള സുനിതയുടെ ആദ്യപ്രതികരണമാണ് ഇത്. കെജ്‌രിവാളിന്റെ ജീവിതം രാജ്യത്തിന് വേണ്ടിയാണെന്നും മോദിക്ക് അധികാരത്തിന്റെ അഹങ്കാരമാണെന്നും സുനിത കുറിച്ചു.
'കെജ്‌രിവാളിന്റെ ജീവിതം രാജ്യത്തിനായിട്ടാണ്. മൂന്നുതവണ നിങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി അറസ്റ്റ് ചെയ്തത്. എല്ലാം തകർക്കാനാണ് മോദിയുടെ ശ്രമം. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. പൊതുസമൂഹത്തിന് ഇത് എല്ലാം അറിയാം. 'ജയ്‌ഹിന്ദ്'.- സുനിത എക്സിൽ കുറിച്ചു.
आपके 3 बार चुने हुए मुख्यमंत्री को मोदीजी ने सत्ता के अहंकार में गिरफ़्तार करवाया।सबको crush करने में लगे हैं। यह दिल्ली के लोगो के साथ धोखा है।आपके मुख्यमंत्री हमेशा आपके साथ खड़े रहें हैं।अंदर रहें या बाहर, उनका जीवन देश को समर्पित है।जनता जनार्दन है सब जानती है।जय हिन्द🙏
— Sunita Kejriwal (@KejriwalSunita) March 22, 2024
അതേസമയം, അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഹാജരാക്കിയത്. ഇഡി ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് കേജ്‌രിവാളിനെ കോടതിയിൽ എത്തിച്ചത്. കോടതി ഉടനെ ഉത്തരവ് പറയും. പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുകയാണ് ഇഡി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് ഇഡിക്ക് വേണ്ടി ഹാജരായത്. കേജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയും ഹാജരായി.
അറസ്റ്റിന്റെ അനിവാര്യത ഇഡി കോടതിയെ അറിയിച്ചു. വാട്‌സ്‌ആപ്പ് ചാറ്റുകൾ അടക്കമുള്ള തെളിവുകളുണ്ട്. നയരൂപീകരണത്തിൽ കേജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്. പി എം എൽ എ പ്രകാരമുള്ള നടപടി പാലിച്ചാണ് അറസ്റ്റ്. നയരൂപീകരണത്തിലും ലൈസൻസിലും കോഴ വാങ്ങി. അഴിമതിയിൽ മലയാളിയായ വിജയ് നായരാണ് ഇടനിലക്കാരൻ. കെ കവിതക്കായി സൗജന്യങ്ങൾ നൽകി. അഴിമതിപ്പണം പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകൾക്കായി ഉപയോഗിച്ചെന്നും ഇഡി കോടതിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |