ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ 13 സീറ്റുകളിലേക്കും ബംഗാളിൽ എട്ട് സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ യൂസഫ് പഠാൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി, കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, ഗിരിരാജ് സിംഗ്, നടനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹ സിൻഹ, കോൺഗ്രസ് ആന്ധ്രാപ്രദേശ് ഘടകം അദ്ധ്യക്ഷ വൈ.എസ്. ശർമിള തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ.
മൂന്ന് ഘട്ടങ്ങളിലായി 16 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞു. എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പുള്ള ഉത്തർപ്രദേശ്, ബീഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മൂന്നിലൊന്ന് സീറ്റുകളിൽ പോലും പോളിംഗ് ഇതുവരെ കഴിഞ്ഞിട്ടില്ല. അവസാനത്തെ രണ്ട് ഘട്ടങ്ങളിലായാണ് ഹരിയാന, പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കാൻ പോകുന്നത്.
നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യ നാഥും മുതിർന്ന ബിജെപി നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും. വാരണാസിയിൽ വിപുലമായ രീതിയിലാണ് ബിജെപി പ്രചാരണം ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 11 മണിക്കാണ് നരേന്ദ്രമോദി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |