മാവേലിക്കര : നിരവധി മോഷണ കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ്, ബംഗളൂരു ആസാദ് നഗറിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി, ചെറിയഴീക്കൽ താഴ്ച്ചയിൽ വീട്ടിൽ പ്രകാശ് ബാബു എന്ന് വിളിക്കുന്ന മുഹമ്മദ് നിയാസിനെ (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജനുവരി മാസം മുതൽ തുടർച്ചയായുള്ള അവധി ദിവസങ്ങളിൽ മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചെട്ടികുളങ്ങരയിലും മാവേലിക്കര നഗര പരിസരത്തും ആളില്ലാത്ത വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് മോഷണം പതിവായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ രാജേഷിന്റെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ ബിജോയിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സി.സി.ടി.വി ഉണ്ടായിരുന്ന വീടുകളിലെ ഹാർഡ് ഡിസ്ക് മോഷ്ടാവ് അഴിച്ചെടുത്തു കൊണ്ടുപോയിരുന്നത് കാരണം സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവായ പ്രകാശ് ബാബുവിനെ തിരിച്ചഞ്ഞത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രകാശ് ബാബു ബംഗളൂരുവിൽ സ്ഥിരതാമസമാണെന്ന് മനസിലാക്കുകയും പ്രത്യേക അന്വേഷണസംഘം അവിടെ എത്തി പിടികൂടുകയുമായിരുന്നു. ചെട്ടികുളങ്ങര പ്രദേശത്തെ നിരവധി വീടുകളിലും, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ രണ്ടു വീടുകളിലും, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് ഒരു വീട്ടിലും, ഹരിപ്പാട് കവലയ്ക്ക് പടിഞ്ഞാറു രണ്ടു വീടുകളിലും മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് മാവേലിക്കര പൊലീസ് അറിയിച്ചു.
ട്രെയിനിൽ എത്തി മോഷണം നടത്തി മടങ്ങും
കർണാടക,തമിഴ്നാട് സംസ്ഥാനങ്ങളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണിയാൾ. കണ്ണൂർ, കോഴിക്കോട്, മാഹി,മഞ്ചേശ്വരം, കൊല്ലം എന്നിവിടങ്ങളിലും നിരവധി മോഷണം നടത്തിയിരുന്നതായി കണ്ടെത്തി. 2023 സെപ്റ്റംബറിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോചിതനായ ശേഷമാണ് ബംഗളൂരുവിൽ താമസമായത്. ആർഭാടജീവിതം നയിക്കാനായാണ് മോഷണത്തിനായി മധ്യകേരളത്തിലേക്ക് എത്തിയത്.
തുടർച്ചയായി വരുന്ന അവധി ദിവസങ്ങൾ നോക്കി മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം ട്രെയിനിൽ എത്തിയ ശേഷം, പകൽ കറങ്ങി നടന്ന് വീടുകൾ കണ്ട് വയ്ക്കും. വൈകുന്നേരം ഈ വീടുകൾക്ക് സമീപം എത്തി ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന ശേഷം അർദ്ധരാത്രിയോടെ കയറി മോഷണം നടത്തും. നേരം പുലരും മുൻപ് കയ്യിൽ കരുതിയിരിക്കുന്ന ട്രോളി ബാഗുമായി ദൂരയാത്ര പോകുന്നത് പോലെ അടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തി ബംഗളൂരുവിന് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |