ബ്ലെസി-പൃഥ്വിരാജ് കൂട്ടികെട്ടിൽ പിറന്ന ആടുജീവിതം തീയേറ്ററിൽ എത്താനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ജനപ്രിയ പുസ്തകമായ ബെന്യാമിന്റെ 'ആടുജീവിതം' എന്ന പുസ്തകത്തെ ആസ്പദമാക്കിയ ചിത്രം കൂടിയായത് കൊണ്ട് വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ്. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചിത്രത്തിന്റെ ഷൂട്ടിനിടെയുണ്ടായ അനുഭവം തുറന്നുപറയുകയാണ് പൃഥ്വിരാജ്. ബ്ലെസ്സിയുമായുള്ള ആത്മബന്ധത്തെ കുറിച്ചും പൃഥ്വി അഭിമുഖത്തിൽ പറയുന്നുണ്ട്.
പൃഥ്വിയുടെ വാക്കുകളിലേക്ക്...
'ആടുജീവിതത്തിന്റെ മേക്കിംഗ് പ്രോസസ് പോലൊന്ന് എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. പത്ത് പതിനാറ് വർഷം ഒന്നിച്ചുള്ള യാത്രയായിരുന്നു ഇത്. ബ്ലെസ്സി ചേട്ടനും ഞാനും തമ്മിൽ സംവിധായകൻ നടൻ ബന്ധം മാത്രമല്ല. അദ്ദേഹം ഒരു ശാന്തസ്വരൂപിയായ ചേട്ടനും ഞാനൊരു വഴക്കാളിയായ അനിയനുമാണ് ഇവിടെയുള്ള ഒരു ഇക്വേഷൻ'.
'സിനിമ ഷൂട്ട് ചെയ്യുന്നതിനിടെ എത്രയോ പ്രാവശ്യം, ബ്ലെസ്സി ചേട്ടാ ഈ ഡയലോഗ് എനിക്ക് പറയാൻ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ട്. മൂപ്പരുടെ ഒരു സ്വഭാവം വച്ച് എന്നോട് അത് എന്താ രാജു എന്നു ചോദിക്കും. എനിക്ക് അത് ഇങ്ങനെ വന്നിരുന്ന് സ്വയം ആടിനോട് പറയാൻ തോന്നുന്നില്ലെന്ന് അറിയിച്ചപ്പോൾ, ബ്ലെസി ചേട്ടൻ പറഞ്ഞു, എന്നാൽ രാജു ഡയലോഗ് പറയണ്ട. ഞാൻ ക്യാമറ റോൾ പറഞ്ഞിട്ട് കട്ട് പറയില്ല. ആ ഡയലോഗിൽ പറയേണ്ട കാര്യം രാജു പറഞ്ഞെന്ന് തോന്നിക്കഴിഞ്ഞാൽ എന്നെ അറിയിച്ചാൽ മതി. അപ്പോൾ ഞാൻ കട്ട് പറഞ്ഞോളാം. അങ്ങനെ ഒരു കാര്യം ഒരു നടന് കിട്ടുക എന്ന് പറയുന്നത് എത്ര ആഡംബരമാണ്'- പൃഥ്വി പറഞ്ഞു. സിനിമ ഇറങ്ങിക്കഴിഞ്ഞതിന് ശേഷം സീൻ ബൈ സീൻ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പൃഥ്വി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |