കൊച്ചി: ഉത്തരേന്ത്യൻ യുവതികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ എക്‌സൈസ് പിടിയിലായി. അസാം ലഖിപർ സ്വദേശി നസൂർ താവ് (30), പശ്ചിമബംഗാൾ നാഗോൺ കലംഗപൂർ സ്വദേശി നബി ഹുസൈൻ (23) എന്നിവരാണ് പിടിയിലായത്.
കലൂർ ആസാദ് റോഡിൽ വീട് വാടകയ്ക്കെടുത്ത് ഇവർ ലഹരി ഇടപാട് നടത്തിവരികയായിരുന്നു.
അസി. എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികളിൽനിന്ന് 1.252ഗ്രാം കഞ്ചാവും 10ഗ്രാം ഹെറോയിനും കണ്ടെടുത്തു. ഉത്തരേന്ത്യക്കാരനാണ് മുഖ്യ ആസൂത്രകൻ. റെയ്ഡ് നടക്കുന്നത് തൊട്ടുമുമ്പ് ഇയാൾ പുറത്തേയ്ക്ക് പോയിരുന്നു.
അസാമിൽ നിന്നാണ് ഇവർ വീര്യംകൂടിയ മയക്കുമരുന്ന് എത്തിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളേയും മലയാളി യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ലഹരിക്കച്ചവടം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസി എക്‌സൈസ് ഇൻസ്‌പെക്ടർ എം.ടി. ഹാരീസ്, പ്രിവന്റീവ് ഓഫീസർ ജിനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, ബസന്ത്കുമാർ, സജോ വർഗീസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സരിതാ റാണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |