ന്യൂഡൽഹി: പിതാവിനെ കൊല്ലാൻ ഗുണ്ടകളെ വാടകയ്‌ക്കെടുത്ത പതിനാറുകാരൻ അറസ്റ്റിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആൺകുട്ടിയുടെ പിതാവും വ്യവസായിയുമായ മുഹമ്മദ് നയീം ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ പാട്ടിയിലായിരുന്നു സംഭവം.
സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നിന്നാണ് സത്യം പുറത്തുവന്നത്. നയീമിനെ കൊലപ്പെടുത്തിയ ഗുണ്ടകളായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊലപാതകത്തിന്റെ കാരണം മനസിലായതെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നയീമിന്റെ മകനാണ് പ്രതികളെ ഏർപ്പാടാക്കിയതെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് ആൺകുട്ടിയും കുറ്റം സമ്മതിക്കുകയായിരുന്നു.
ആറ് ലക്ഷം രൂപ വാഗ്ദ്ധാനം ചെയ്താണ് ഗുണ്ടകളെ വാടകയ്‌ക്കെടുത്തതെന്ന് ആൺകുട്ടി പൊലീസിന് മൊഴി നൽകി. നയീമിനെ കൊല്ലുന്നതിന് മുൻപായി പ്രതികൾക്ക് ഒന്നര ലക്ഷം രൂപ കൈമാറിയെന്നും ബാക്കി പണം കൃത്യം നടത്തിയതിന് ശേഷം നൽകാമെന്നുമായിരുന്നു തീരുമാനമെന്നും കുട്ടി പറഞ്ഞു. പിതാവ് തന്റെ ആവശ്യങ്ങൾക്ക് പണം നൽകിയിരുന്നില്ലെന്നും അതിന്റെ ദേഷ്യത്തിലാണ് കൊല്ലാൻ ഗുണ്ടകളെ ഏർപ്പാടാക്കിയതെന്നും കുട്ടി പറഞ്ഞു. നയീമിന്റെ സ്ഥാപനങ്ങളിൽ നിന്നും മകൻ മിക്കപ്പോഴും പണം മോഷ്ടിച്ചതായും മുൻപും പിതാവിനെ അപകടത്തിലാക്കാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ ജുവനൈൽ സെന്ററിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |