ഒരു ജോലി കിട്ടിയില്ലെങ്കിൽ ജീവിതം മുന്നോട്ടുനീക്കുക പ്രയാസമാണ്. വിദ്യാസമ്പന്നർ ഒരുപാടുളളതുകൊണ്ട് നമ്മുടെ നാട്ടിൽ തൊഴിൽ അന്വേഷകർ കൂടുതലാണ്. അതിനാൽ പ്രേത ജോലിയിൽ (ഗോസ്റ്റ് ജോബ്) പെട്ടുപോകുന്നവരും ഏറെയാണ്. വാനോളം പ്രതീക്ഷ നൽകും. പക്ഷേ ഒരിക്കലും കിട്ടില്ലെന്ന് മാത്രം. ഇതാണ് ഗോസ്റ്റ് ജോബ്. പല വൻ കമ്പനികളും ഇത്തരത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഗോസ്റ്റ് ജോബ് നൽകാറുണ്ട്. ശമ്പളത്തിനെപ്പറ്റിയും ആനുകൂല്യത്തിനെപ്പറ്റിയുമൊക്കെ വമ്പൻ വാഗ്ദാനങ്ങളും നൽകും. പക്ഷേ...
ഓൺലൈൻവഴിയാണല്ലോ ഇപ്പോൾ 99 ശതമാനം കമ്പനികളും ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഇത് കണ്ട് ബയോഡാറ്റയും ആപ്ലിക്കേഷനുമൊക്കെ അയയ്ക്കും. പിന്നാലെ ഇന്റർവ്യൂവിന് വിളിക്കും. റിസൾട്ട് അല്പംകഴിഞ്ഞ് അറിയിക്കാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥിയെ പറഞ്ഞുവിടും. ഒന്നോ രണ്ടോ മാസം കഴിഞ്ഞശേഷം വീണ്ടും വിളിച്ചുനോക്കിയാലും അറിയിക്കാം എന്ന മറുപടിയാവും ലഭിക്കുക. പക്ഷേ, സൈറ്റിൽ നോക്കിയാൽ ഏതുപോസ്റ്റിനുവേണ്ടിയാണോ നിങ്ങളെ ഇന്റർവ്യൂ ചെയ്തത് ആ പോസ്റ്റിലേക്ക് ആളെ ആവശ്യമുണ്ടെന്നുള്ള അറിയിപ്പ് ഒരു മാറ്റവും ഇല്ലാതെ സൈറ്റിലുണ്ടാവും. നിയമനം നടത്താൻ ഉദ്യേശ്യമില്ലാതെ കമ്പനികൾ പുറപ്പെടുവിക്കുന്ന തൊഴിലറിയിപ്പുകളാണ് ഗോസ്റ്റ് ജോബ് എന്ന് ചുരുക്കിപ്പറയാം.
പിന്നലുള്ളത് ഒന്നിലധികം ലക്ഷ്യങ്ങൾ
കൊവിഡ് ലോകത്തെ പിടിച്ചുകുലുക്കിയശേഷമാണ് ഗോസ്റ്റ് ജോബ് എന്ന ആശയത്തിലേക്ക് കൂടുതൽ കമ്പനികൾ കടന്നത്. മുന്നറിയിപ്പില്ലാതെ കൂടുതൽപ്പേർ ജോലി ഉപേക്ഷിച്ച് പോകുന്നതുമൂലം കമ്പനിക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനുമാണ് കമ്പനികൾ ഈ രീതി പിന്തുടരാൻ നിർബന്ധിതരായതെന്നാണ് റിപ്പോർട്ടുകൾ.. ചെറുകമ്പനികളിൽ ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് അവരുടെ നിലനിൽപ്പിനെപ്പോലും ബാധിച്ചേക്കാം. ഒരാൾ പോയാൽ ആ സ്ഥാനത്തേക്ക് പെട്ടെന്നൊരാളെ കൊണ്ടുവരാൻ പ്രയാസമാണ്. ഇത്തരം ഒഴിവുകൾ നികത്താനുളള 'സ്പെയറുകളെ' കണ്ടെത്താനാണ് ഗോസ്റ്റ് ജോബ് എന്നാണ് ചില കമ്പനി മേലധികാരികൾ വെളിപ്പെടുത്തുന്നത്.
ജോലിക്ക് ആളെ എടുക്കാനുള്ള അഭിമുഖവും മറ്റും ഇടയ്ക്കിടെ നടത്തിയില്ലെങ്കിൽ കമ്പനിയുടെ പേര് ഇല്ലാതായിപ്പോവും എന്ന് കരുതി ഗോസ്റ്റ് ജോബ് നൽകുന്നവരും ഉണ്ട്. അഭിമുഖം നടത്തിയെങ്കിലും അതിൽ പങ്കെടുത്തവർക്ക് തങ്ങൾ ആഗ്രഹിച്ചത്ര നിലവാരം ഇല്ലെങ്കിലും കമ്പനികൾ ഗോസ്റ്റ് ജോബ് നൽകാറുണ്ട്. അമേരിക്കയിലാണ് ഈ രീതി ആദ്യം തുടങ്ങിയതെങ്കിലും വളരെവേഗം ഇത് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഇന്ത്യയിലും കേരളത്തിലും ഉൾപ്പെടെ ഗോസ്റ്റ് ജോബുകൾ വ്യാപകമാണ്.
പെട്ടുപോവാതിരിക്കാൻ
കമ്പയിലെ എച്ച് ആർ വിഭാഗത്തിലെയും ഉദ്യോഗാർത്ഥികളുടെയും വിലപ്പെട്ട സമയം കളയുന്നതാണ് ഗോസ്റ്റ് ജോബുകൾ. ഇതിൽ പെട്ടുപോകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഓൺലൈൻ സൈറ്റുകളിൽജോലിക്ക് ആളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കാണുമ്പോൾ അത് എന്ന് നൽകിയതാണെന്ന് നോക്കുക. ഏറെനാൾ മുമ്പുള്ളതാണെങ്കിൽ അത് ഗോസ്റ്റ് ജോബാണെന്ന് ഉറപ്പിക്കാം. ഒന്നിച്ച് പഠിച്ചവരോടുൾപ്പെടെ ഇതിനക്കുറിച്ച് ചോദിക്കുകയും ആവാം.
കമ്പനിയുടെ ഔദ്യോഗിക സൈറ്റിൽ ഇത്തരത്തിൽ ജോലിക്കുള്ള അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള പരസ്യം ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അത് യഥാർത്ഥമാണെന്ന് ഉറപ്പിക്കാം.
അപേക്ഷ ക്ഷണിച്ചിട്ടുള്ള കമ്പനിയിൽ നിങ്ങൾക്ക് വേണ്ടപ്പെട്ട ആരെങ്കിലുമോ അവരുടെ പരിചയക്കാരോ ഉണ്ടോ എന്ന് നോക്കുക. എങ്കിൽ ഉറപ്പായും ജോലിയെക്കുറിച്ച് അവരോട് തിരക്കുക. അതോടെ കല്ലും നെല്ലും തിരിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |