ന്യൂഡൽഹി : അന്വേഷണത്തിന്റെ പേരിൽ സി.ബി.ഐ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സി.ബി.ഐ റെയ്‌ഡ് നടത്തിയതിനെതിരെ മഹുവയുടെ കൊൽക്കത്തയിലെ വസതിയിലും കൃഷ്ണനഗറിലെ അപ്പാർട്ട്മെന്റിലും പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാർട്ട്‌മെന്റിലും സി.ബി.ഐ റെയ്‌ഡ് നടത്തിയിരുന്നു. കൃഷ്ണനഗറിൽ സ്ഥാനാർത്ഥിയായിരിക്കെ ആണ് മഹുവയുടെ വസതിയിൽ പരിശോധന നടത്തിയത്.
കോഴക്കേസിൽ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസമാണ് ലോക്‌പാൽ സി.ബി.ഐയ്ക്ക് നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രഏജൻസികളുടെ നടപടികൾക്ക് മാർഗരേഖ വേണമെന്ന് മഹുവ കമ്മിഷനോട് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന കടുത്ത നടപടികൾ കേന്ദ്ര ഏജൻസികൾ അംഗീകരിക്കാതിരിക്കാൻ നിർദ്ദേശം നൽകണമെന്നും പരാതിയിൽ പറയുന്നു. സി.ബി.ഐ പ്രവർത്തിക്കുന്നത് രാഷ്ട്രീയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് . നിയമവിരുദ്ധവും അനുചിതവുമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മഹുവ ആരോപിച്ചു.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് മഹുവയ്ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹുവയ്ക്കെതിരെ കേസെടുത്തത്. നേരത്തെ ഈ ആരോപണത്തിൽ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിന് പിന്നാലെ മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |