തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണിത്.
നിരോധിത സംഘടനയായ പി.എഫ്.ഐക്കെതിരെയുള്ള പൊതുമുതൽ നശിപ്പിക്കൽക്കേസുകൾ പിൻവലിച്ച സർക്കാർ, ശബരിമല പ്രക്ഷോഭക്കേസുകൾ പിൻവലിക്കാത്തത് പക്ഷപാതമാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യംവച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. യു.ഡി.എഫും സർക്കാരിനൊപ്പമാണ്. അയ്യപ്പവിശ്വാസികൾക്കു വേണ്ടി ശബ്ദിക്കാൻ വി.ഡി സതീശൻ തയ്യാറാവുന്നില്ല. റഷ്യയിലെ ഐ.എസ് ഭീകരാക്രമണത്തിൽ 150 ഓളം പേർ മരിച്ചിട്ടും മുഖ്യമന്ത്രി അപലപിച്ചില്ല. ഹമാസ് അനുകൂല റാലി നടത്തുന്നവർ പതിനായിരക്കണക്കിന് ഇന്ത്യക്കാരുള്ള നാട്ടിൽ ഭീകരാക്രമണം നടത്തിയിട്ടും മിണ്ടുന്നില്ല. കൈവിട്ടകളിയാണ് സർക്കാർ കളിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ആർട്ടിക്കിൾ 370 താത്കാലിക
വ്യവസ്ഥ: ജയശങ്കർ
സിംഗപ്പൂർ: ആർട്ടിക്കിൾ 370 താത്കാലിക വ്യവസ്ഥയായിരുന്നെന്നും ജമ്മു കാശ്മീരിലേക്കും ലഡാക്കിലേക്കും പുരോഗമന നിയമങ്ങൾ എത്തുന്നതിന് അത് തടസമുണ്ടാക്കിയെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. സിംഗപ്പൂരിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു.
വിഘടനവാദം, അക്രമം, തീവ്രവാദം എന്നിവ വളർത്തിയെടുക്കുകയും രാജ്യത്തിന് സുരക്ഷാ വെല്ലുവിളികൾ ഉയർത്തുകയും ചെയ്തത് ഇതിൽപ്പെടുന്നു. മേഖലയുടെ ഭാവി മുന്നിൽ കണ്ടുള്ള നിയമങ്ങൾ നടപ്പാക്കുന്നതും തടയപ്പെട്ടു. എന്നാൽ, ആർട്ടിക്കിൾ 370 ഒഴിവാക്കിയതിലൂടെ കൈവന്ന മാറ്റങ്ങൾ നിങ്ങൾക്ക് ഇന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് ജയശങ്കർ സിംഗപ്പൂരിലെത്തിയത്.
ഇന്നലെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവുമായി ഫോൺ സംഭാഷണം നടത്തിയ അദ്ദേഹം 137 പേരുടെ മരണത്തിനിടയാക്കിയ മോസ്കോ ഭീകരാക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |