കൊച്ചി: സ്നേഹബന്ധത്തിൽനിന്ന് പിന്മാറിയ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽപ്പോയ പ്രതിയെ ഗോവയിൽനിന്ന് അറസ്റ്റുചെയ്തു. ഉത്തരാഖണ്ഡ് പ്രേംനഗർ സ്വദേശി ഫറൂക്കിനെയാണ് (25) എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്.
2022 ഡിസംബർ 3ന് കലൂർ ആസാദ് റോഡിൽ പശ്ചിമബംഗാൾ സ്വദേശിനിയായ യുവതിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇയാളുമായുള്ള സ്‌നേഹബന്ധത്തിൽനിന്ന് പിന്മാറിയതിലുള്ള വിരോധത്തിൽ യുവതി വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തെത്തിയ പ്രതി വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽപ്പോയി. തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് ഗോവയിൽനിന്ന് ഇയാളെ സാഹസികമായി പിടികൂടിയത്.
ടൗൺ നോർത്ത് എസ്.എച്ച്.ഒ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ടി.എസ്. രതീഷ്, എൻ. ആഷിഖ്, സിവിൽ പൊലീസ് ഓഫീസർമാരായ പി. വിനീത്, അജിലേഷ്, മഹേഷ്, റിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |