മലപ്പുറം: പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നിട്ടും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്ത കോൺഗ്രസ് രാജ്യത്തെ മതന്യൂനപക്ഷത്തെ കളിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.
മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരാക്കുകയാണ് ആർ.എസ്.എസ്. അവരുടെ അജൻഡകളാണ് ബി.ജെ.പി നടപ്പാക്കുന്നത്. അവർ മുന്നോട്ടു വയ്ക്കുന്ന ആശയം ഹിറ്റ്ലറുടേതും സംഘടനാ രീതി മുസ്സോളിനിയുടേതുമാണ്.
രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ രാജ്യത്തെ ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും സംസാരിച്ചപ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെ മിണ്ടിയില്ല. ദേശീയതലത്തിൽ പ്രക്ഷോഭം നടക്കുമ്പോൾ രാഹുൽ വിദേശത്തായിരുന്നു. സി.എ.എക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് പല ഇടതു നേതാക്കളും അറസ്റ്റിലായപ്പോഴും കോൺഗ്രസ് നേതാക്കളുടെ ശബ്ദം എവിടെയും കേട്ടില്ല. ലോക്‌സഭയിൽ ആരിഫ് മാത്രമാണ് പ്രതികരിച്ചത്. രാജ്യസഭയിലും ഇടത് അംഗങ്ങൾ പ്രതികരിച്ചു. പൗരത്വ ഭേദഗതി വിഷയത്തിൽ ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ സംഘപരിവാർ അവരെ ആക്രമിച്ചു. അവിടെയും ഇടതുപക്ഷം ഓടിയെത്തി.
കെ.ടി.ജലീൽ എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രി വി.അബ്ദുറഹ്മാൻ, മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പി.എൻ.വി.ദിനേശ്, അഡ്വ.സെബാസ്റ്റ്യൻ പോൾ, സി.പി.എം നേതാവ് എം.സ്വരാജ്, സമസ്ത കേരള ജംയ്യത്തുൽ ഉലമ നേതാവ് സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് പറപ്പൂർ, എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ, കവി ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന്
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനെതിരെ ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.സുരേന്ദ്രനാണ് പരാതി നൽകിയത്.
മുസ്ലിം സമുദായത്തിനിടയിൽ ഭയവും വെറുപ്പും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. നിയമത്തിന്റെ ബലത്തിൽ മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മതവികാരവും കലാപവും ഇളക്കിവിടാൻ ഇത്തരം പ്രസംഗം ഇടയാക്കും. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് ഇത്തരത്തിൽ മുഖ്യമന്ത്രി തുടർച്ചയായി സംസാരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |