ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധവുമായെത്തിയ ആം ആദ്മി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത രീതിയിൽ ജനങ്ങൾക്കിടയിൽ രോഷമുണ്ടെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ പാർട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ എഎപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ വസതിക്ക് ചുറ്റും പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ചില മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.
അതേസമയം, കേജ്‌രിവാൾ രാജിവയ്ക്കണമെന്നും,'ജയിലിൽ നിന്ന് ജോലി' ചെയ്യുന്നെന്നും ആരോപിച്ച് ബി ജെ പി പ്രവർത്തകർ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ നിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. പാർട്ടി ഡൽഹി അദ്ധ്യക്ഷൻ വീരേന്ദ്ര സച്‌ദേവയാണ് മാർച്ച് നയിക്കുന്നത്.
ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിയും ബിജെപിക്കെതിരെ ആഞ്ഞടിച്ചു. 'ഇതാണോ ജനാധിപത്യം? തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നു, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടുകൾ പിടിച്ചെടുത്തു. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയത്. ഈ ഘട്ടത്തിൽ കോൺഗ്രസ് പിന്നോട്ട് പോകില്ല.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |