ബംഗളൂരു: ഭർത്താവിന്റെ വാതുവയ്പ്പ് ഹരത്തിലും കടക്കാരുടെ നിരന്തരമായ ആക്ഷേപത്തിലും മനംനൊന്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്തു. കർണാടകയിലെ ചിത്രദുർഗ സ്വദേശിനിയായ രഞ്ജിതയാണ് ആത്മഹത്യ ചെയ്തത്. മാർച്ച് 18നായിരുന്നു സംഭവം. ഹൊസദുർഗയിൽ ജലസേചനവകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറാണ് ഭർത്താവ് ദർശൻ ബാബു.
ദർശൻ ബാബു ക്രിക്കറ്റ് മത്സരങ്ങളിൽ വാതുവയ്ക്കുന്നത് പതിവായിരുന്നു. 2021 മുതൽ ഐപിഎൽ മത്സരങ്ങളിലും വാതുവയ്ക്കാൻ തുടങ്ങി. വാതുവയ്പ്പിൽ തോൽക്കുമ്പോഴും പുതിയതായി ബെറ്റ് വയ്ക്കുന്നതിനും പണം കടം വാങ്ങിയിരുന്നു. ഇത്തരത്തിൽ ഒരുകോടിയിലധികം രൂപയുടെ കടം വന്നതായി ദർശന്റെ കുടുംബം പറയുന്നു. ഇതിൽ ഒരു കോടി രൂപ തിരിച്ചടച്ചെങ്കിലും ഇനിയും 84 ലക്ഷം രൂപയുടെ ലോൺ ഒടുക്കാനുണ്ടെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.
2020ലായിരുന്നു ദർശന്റെയും രഞ്ജിതയുടെയും വിവാഹം. ഇവർക്ക് രണ്ടുവയസുള്ള മകനുണ്ട്. ദർശന് വാതുവയ്‌പ്പിൽ ഹരമുള്ളതായി 2021ലാണ് രഞ്ജിത തിരിച്ചറിയുന്നതെന്ന് പിതാവ് വെങ്കടേഷ് പറയുന്നു. 13 പേർക്ക് ദർശൻ പണം തിരിച്ച് നൽകാനുണ്ടെന്നും കടക്കാരുടെ നിരന്തരമായ അധിക്ഷേപത്തിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്നും പിതാവ് ആരോപിച്ചു.
വാതുവയ്പ്പിൽ ദർശന് താത്‌പര്യമില്ലായിരുന്നുവെന്നും എന്നാൽ പെട്ടെന്ന് പണക്കാരനാകാമെന്ന് പറഞ്ഞ് ചിലർ പ്രലോഭിപ്പിച്ച് ഇതിലേയ്ക്ക് എത്തിക്കുകയായിരുന്നുവെന്നും രഞ്ജിതയുടെ പിതാവ് പറഞ്ഞു. ബ്ളാങ്ക് ചെക്കുകൾ നൽകിയാൽ വാതുവയ്പ്പിനായി പണം നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ദർശൻ വാതുവയ്പ്പിൽ എത്താൻ കാരണമായതെന്നും വെങ്കടേഷ് ആരോപിച്ചു. തങ്ങൾ നേരിട്ട അധിക്ഷേപം വിവരിച്ച് രഞ്ജിത എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |