കൊച്ചി: അറ്റകുറ്റപ്പണികളോ നിരീക്ഷണങ്ങളോ ഇല്ലാതെ അപകടങ്ങൾ വിളിച്ചുവരുത്തുകയാണ് നഗരത്തിലെ നടപ്പാതകൾ. പല സ്ഥലങ്ങളിലും അപകടാവസ്ഥയിലുള്ള നടപ്പാതകളുടെ ദുരവസ്ഥ പൊതുമരാമത്ത് വകുപ്പ് ഇതുവരെ അറിഞ്ഞിട്ടില്ല. ഏറ്റവും തിരക്കുള്ള കലൂർ ദേശാഭിമാനി റോഡിലെ നടപ്പാതയിൽ വലിയ കമ്പിയാണ് ഉയർന്ന് നിൽക്കുന്നത്. ഇതിൽ തട്ടിയുള്ള അപകടം പതിവാണ്. നടപ്പാതയിൽ ഇങ്ങനെ ഒരു അപകടം ഒളിഞ്ഞിരിക്കുന്നത് പലരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കമ്പി ഉയർന്ന് നിൽക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് പി.ഡബ്ല്യു.ഡി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കൗൺസിലർ ആഷിത യഹിയ പറഞ്ഞു. നഗരത്തിൽ പല നടപ്പാതകളിലും ഇത്തരം അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. കെ.എം.ആർ.എൽ, സി.എസ്.എം.എൽ എന്നിവർ നിർമ്മിച്ച് പി.ഡബ്ല്യു.ഡിക്ക് കൈമാറിയ നടപ്പാതകളാണ് അറ്റകുറ്റപ്പണികൾ നടക്കാതെ നശിക്കുന്നത്.
തകർന്ന് വീഴുന്ന സൂചനബോർഡുകൾ
റോഡുകളിൽ തകർന്ന് വീണുകിടക്കുന്ന സൂചന ബോർഡുകളും നിരവധിയാണ്. ആഴ്ചകൾ കഴിഞ്ഞാലും ഇത് സ്ഥലത്ത് നിന്ന് മാറ്റാൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല. എംജി. റോഡിൽ കെ.പി.സി.സി ജംഗ്ഷനിൽ സൂചന ബോർഡ് തകർന്ന് വീണിട്ട് ദിവസങ്ങളായി. പെട്ടന്ന് കയറി വരുന്നവരുടെ കാല് ഇതിൽ തട്ടി മുറിയാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ പല നടപ്പാതകളുടെയും മദ്ധ്യത്തിൽ കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകളും ഇലക്ട്രിക് പോസ്റ്റുകളും സ്ഥാപിച്ചിരിക്കുന്നതിനാൽ നടക്കാനും ബുദ്ധിമുട്ടാണ്. ഇത് പലരും പരാതി പറഞ്ഞിട്ടും മാറ്റി സ്ഥാപിക്കാൻ ആരും തയ്യാറായിട്ടില്ല.
പൊട്ടിപൊളിഞ്ഞ നടപ്പാത
എം.ജി റോഡിലെ പല നടപ്പാതകളും പൊട്ടി പൊളിഞ്ഞ് സ്ലാബുകൾ ഇളകിയ അവസ്ഥയിലാണ്. യാത്രക്കാരുടെ കാലുകൾ ഇതിനിടയിൽപ്പെട്ട് അപകടമുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. പല സ്ഥാപനങ്ങളും നടപ്പാതകൾ കയ്യേറിയിട്ടുമുണ്ട്. എം.ജി റോഡിൽ കച്ചവട സ്ഥാപനങ്ങൾ കാർപ്പറ്റ് വിരിച്ചും ചെടികൾ വച്ചും നടപ്പാതകൾ കയ്യേറിയിരിക്കുന്നു. ഇത് കൂടാതെ ഇടറോഡുകളിൽ സാധനങ്ങൾ ഇറക്കിവച്ചും അനധികൃത പാർക്കിംഗ് നടത്തിയും നടക്കാൻ സാധിക്കാത്ത അവസ്ഥയിലുമാണ്. ചിറ്റൂർ റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
നടപ്പാതയിൽ അപകടാവസ്ഥയിൽ കമ്പി ഉയർന്ന് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ തന്നെ നടപടി ആരംഭിക്കും
എക്സിക്യുട്ടീവ് എൻജിനീയർ
റോഡ് വിഭാഗം
പി.ഡബ്ല്യു.ഡി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |