ഹരിപ്പാട്: മാരുതി സ്വിഫ്റ്റിലെത്തിയ സംഘം വീട് അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചേപ്പാട് കാഞ്ഞൂർ കൃഷ്ണാലയത്തിൽ ദിലീപ് എസ്. പണിക്കരുടെ വീടിന് നേരേയാണ് ആക്രമണം ഉണ്ടായത്. ഞായർ രാത്രി വീട്ടുമുറ്റത്തെ റഡിമെയ്ഡ് ഷോപ്പ് അടച്ചിട്ട് സുഹൃത്തുമായി സംസാരിച്ചു കൊണ്ട് നില്ക്കവേയാണ് കാറിലെത്തിയ സംഘം വടിവാളും സ്റ്റീൽ പൈപ്പുകളുമായി ആക്രോശിച്ചു കൊണ്ട് വടിവാൾ വീശി ദിലീപിനെ ആക്രമിക്കാൻ ശ്രമിച്ചത്. ദിലീപിന്റെ കഴുത്ത് ലക്ഷ്യമാക്കി വീശിയ വടിവാൾ സമീപത്ത് നിന്ന തെങ്ങിൽ തറച്ചതിനാൽ വെട്ടേറ്റില്ല. ഈ സമയം കൊണ്ട് ദിലീപ് വീടിനുള്ളിൽ കയറി കതകടച്ചു.
ദിലീപിനെ കിട്ടാത്ത ദേഷ്യത്തിൽ ആക്രമികൾ വീടിന്റെ ജനാല അടിച്ചു തകർക്കുകയും പോർച്ചിൽ കിടന്ന ബൊലേനോ കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. ആക്രമികളിൽ 2 പേർ മുഖം മറച്ചവരും ഒരാൾ താടി നീട്ടി വളർത്തിയ ആളാണെന്നും ദിലീപ് പറഞ്ഞു. ദീലീപിന്റ ഭാര്യ പത്മകുമാരി ഒരു മാസം മുമ്പ് നങ്ങ്യാർകുളങ്ങരയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് വീട്ടിൽ ചികിത്സയിലാണ്. ബഹളം കേട്ട് ഓടിയിറങ്ങി വന്ന പത്മകുമാരിയുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായി.
ഇവരുടെ പേരിൽ ദേശീയ പാതയോരത്തുള്ള വസ്തു ആവശ്യപ്പെട്ട് ചെറായി ഷാജി എന്നയാൾ വധഭീഷണി മുഴക്കിയിരുന്നതായും വേറേ ശത്രുക്കളാരുമില്ലെന്നും ദിലീപ് പറയുന്നു. ദിലീപിന്റെ മകൾ കരീലക്കുളങ്ങര പൊലീസിൽ അറിയിച്ചതനുസരിച്ച് അവർ എത്തിയപ്പോഴേക്കും അക്രമികൾ കടന്നു കളഞ്ഞു. പൊലീസ് അന്വേഷണത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറിലാണ് സംഘം എത്തിയതെന്ന് കണ്ടെത്തി. അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |