രാജാക്കാട്: ബൈസൺവാലി പഞ്ചായത്തിൽ വ്യാജരേഖ ചമച്ച് 5 കെട്ടിടങ്ങൾക്ക് പഞ്ചായത്ത് നമ്പർ നൽകിയ കേസിൽ പഞ്ചായത്തിലെ മുൻ സീനിയർ ക്ലാർക്ക്അറസ്റ്റിലായി. തിരുവനന്തപുരം പൂവാർ പരണിയം കാരുണ്യഭവനിൽ അനീഷ് കുമാറിനെ (36)യാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചായത്ത് സെക്രട്ടറിയും മറ്റു ജീവനക്കാരും ഓഫീസിലെത്തും മുൻപ് ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഒപ്പുകൾ കൈവശപ്പെടുത്തിയാണ് അനീഷ്‌കുമാർ ക്രമക്കേട് നടത്തിയത്. റിസോർട്ടുകൾ ഉൾപ്പെടെയുള്ള 5 കെട്ടിടങ്ങൾക്കാണ് ഇത്തരത്തിൽ നമ്പർ നൽകിയത്. പഞ്ചായത്ത് വിജിലൻസ് വിഭാഗമാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്ത് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഈ കെട്ടിടങ്ങളുടെ നമ്പറുകൾ പഞ്ചായത്ത് ഡയറക്ടർ റദ്ദാക്കി. അനീഷിനെ മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജാക്കാട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നത്.കോടതി ഉത്തരവു പ്രകാരം സ്റ്റേഷനിൽ ഹാജരായ അനീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് അടിമാലി കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |