പത്തനംതിട്ട: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിലായിരുന്ന എൽ.ഡി.എഫിന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കൈയാങ്കളി നൽകിയത് അപ്രതീക്ഷിത ക്ഷീണം. തിങ്കളാഴ്ച രാത്രി നടന്ന യോഗത്തിൽ മുതിർന്ന നേതാക്കളും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുമായ മുൻ എം.എൽ.എ എ. പത്മകുമാറും പി.ബി. ഹർഷകുമാറും തമ്മിലാണ് ഏറ്റുമുട്ടിയത്.
മന്ത്രി വി.എൻ. വാസവന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. സംഭവം അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിതല അന്വേഷണമുണ്ടാകുമെന്നാണ് അറിയുന്നത്.
അതേസമയം സംഭവം നിഷേധിച്ച് ജില്ലാസെക്രട്ടറി എ.പി. ഉദയഭാനു ഇന്നലെ വാർത്താ സമ്മേളനം നടത്തി. പി.ബി. ഹർഷകുമാറിനും എ. പത്മകുമാറിനും പുറമേ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ മുൻ എം.എൽ.എ രാജു ഏബ്രഹാമും ഓമല്ലൂർ ശങ്കരനും ഒപ്പമുണ്ടായിരുന്നു.
അടൂരിൽ പ്രചാരണം പോരെന്ന് പത്മകുമാർ
ഹർഷകുമാറിന്റെ ചുമതലയിലുള്ള അടൂർ നിയമസഭാ മണ്ഡലത്തിൽ പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന് പത്മകുമാർ പറഞ്ഞതാണ് തർക്കത്തിന് തുടക്കമിട്ടത്. ജില്ലയിൽ ശക്തമായ പ്രചാരണം നടക്കുന്നത് അടൂരിലാണെന്നും പത്മകുമാറിന്റെ ചുമതലയിലള്ള ആറന്മുളയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലുമില്ലെന്നും ഹർഷകുമാർ തിരിച്ചടിച്ചു. യോഗം കഴിഞ്ഞ് ഹാളിന് പുറത്തേക്ക് ഇറങ്ങവെ ഇരുവരും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. ഇതാണ് കൈയാങ്കളിയിൽ എത്തിയതെന്നാണ് സൂചന.
'ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വാക്കേറ്റമുണ്ടായെന്ന വാർത്തകൾ യു.ഡി.എഫിനെ സഹായിക്കാൻ ചില മാദ്ധ്യമങ്ങളുണ്ടാക്കിയതാണ്. ഈ മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. തോമസ് ഐസക് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ എൽ.ഡി.എഫിനെ ദുർബലപ്പെടുത്താനും വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനും വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു".
- കെ.പി. ഉദയഭാനു, സി.പി.എം ജില്ലാ സെക്രട്ടറി
'യോഗത്തിൽ കൈയാങ്കളി നടന്നെന്ന വാർത്ത തെറ്റാണ്. സെക്രട്ടേറിയറ്റിൽ ചർച്ച നടന്നതേയുള്ളു. തോമസ് ഐസക്കിന്റെ സ്വീകാര്യതയെ പ്രതിരോധിക്കാനാണ് വ്യാജവാർത്ത വരുന്നത്. ഇതിനെ നിയമപരമായി നേരിടും".
- മന്ത്രി വി.എൻ. വാസവൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |