കൊച്ചി: നടൻ മമ്മൂട്ടി എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് എൽ.പി സ്‌കൂളിലെ 64-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തു. ഉച്ചതിരിഞ്ഞ് ഭാര്യ സുൽഫത്തിനൊപ്പം കാറോടിച്ചെത്തിയ താരത്തെകാത്ത് മാദ്ധ്യമങ്ങൾ തമ്പടിച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ.ഷൈൻ, സംവിധായകൻ സീനു സോഹൻലാൽ, നിർമ്മാതാവ് എൻ.എം.ബാദുഷ എന്നിവർ ആസമയം ബൂത്തിലുണ്ടായിരുന്നു.
പനമ്പള്ളി നഗറിലായിരുന്നു നേരത്തെ താരത്തിന്റെ വോട്ട്. വീടു മാറിയതിനാൽ ഇക്കുറി പൊന്നുരുന്നിയിലേക്ക് ആയി. ഷൂട്ടിംഗ് തിരക്കിലായതിനാൽ മകൻ ദുൽക്കർ സൽമാൻ എത്തിയില്ല.
നടൻ ശ്രീനിവാസൻ കുടുംബത്തോടൊപ്പം തൃപ്പൂണിത്തുറ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിൽ വോട്ടുചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കുടുംബവും ഇന്നലെ രാവിലെ ഏഴോടെ നോർത്ത് പറവൂർ കേസരി ബാലകൃഷ്ണ പിള്ള മെമ്മോറിയൽ കോളേജിലെ ബൂത്തിൽ വോട്ടുരേഖപ്പെടുത്തി. പാലാരിവട്ടം വിൻസന്റ് ഡി പോൾ കോൺവെന്റ് സ്കൂളിലായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വോട്ട്.
സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ എന്നിവർ കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിലും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്റ് മേരീസ് സ്‌കൂളിലും വോട്ടുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |