പാലക്കാട്: 2022-23 വർഷത്തെ രണ്ടാംവിളയ്ക്ക് സംഭരിച്ച നെല്ലിന്റെ വില പി.ആർ.എസ് വായ്പയായി കൈപ്പറ്റാതിരുന്ന കർഷകർക്ക് തുക നേരിട്ട് നൽകാനൊരുങ്ങി സപ്ലൈകോ. വായ്പയായി തുക വേണ്ടെന്നും സപ്ലൈകോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും ആവശ്യപ്പെട്ട് പി.ആർ.എസ് വായ്പയുടെ നടപടിക്രമം പൂർത്തിയാക്കാതിരുന്നവർക്കാണ് തുക നൽകുക. ജില്ലയിൽ 1000ത്തോളം പേരുൾപ്പെടെ സംസ്ഥാനത്ത് 3000 ലധികം ആളുകൾക്കാണ് തുക കിട്ടാനുള്ളത്. തുക ലഭിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കാൻ പി.എം.ഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
താങ്ങുവിലയ്ക്കുള്ള നെല്ലുസംഭരണ പദ്ധതിയിൽ കേന്ദ്രസർക്കാർ നൽകാനുള്ള തുകയിൽ 852.29 കോടി രൂപകൂടി അനുവദിച്ചതോടെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസമായ സാഹചര്യത്തിലാണ് സപ്ലൈകോയുടെ നടപടി. 756.25 കോടി രൂപകൂടി കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുമുണ്ട്.
കെ.ശിവാനന്ദന്റെ നിയമപോരാട്ടം ഫലം കണ്ടു.
നെല്ലളന്ന തുക വായ്പയായി വേണ്ടെന്നും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും ആവശ്യപ്പെട്ട്
സപ്ലൈകോയെ എതിർകക്ഷിയാക്കി കൊല്ലങ്കോട് നെന്മേനി പാടശേഖരത്തിലെ കർഷകനും കർഷക സംരക്ഷണ സമിതി ജില്ലാ വെസ് ചെയർമാനുമായ കെ.ശിവാനന്ദൻ ഹർജി ഫയൽ ചെയ്തിരുന്നു. ആ നിയമപോരാട്ടമാണ് ഇത്തരത്തിലൊരു നടപടയിലേക്ക് സപ്ലൈക്കോയെ നയിച്ചത്. അതേ സമയം ഇനി മുതൽ നെല്ലിന്റെ വില വിതരണം പി.ആർ.എസ് വായ്പയായി മാത്രമായിരിക്കുമെന്നും ഈ വ്യവസ്ഥ അംഗീകരിക്കുന്നവരുടെ നെല്ല് മാത്രമേ സംഭരിക്കൂയെന്ന നിയമം കൊണ്ടുവരാനുള്ള ആലോചനയിലാണ് സപ്ലൈക്കോ.
വിസ്തൃതി കണക്കാക്കിയാൽ കർഷകന് നഷ്ടമെന്ന്
നെല്ലുസംഭരണത്തിന് നെൽക്കൃഷിയുടെ വിസ്തൃതി കണക്കാക്കുന്നരീതി കർഷകന് നഷ്ടമുണ്ടാക്കുമെന്ന് വ്യാപക പരാതി. റവന്യൂരേഖകളിൽ ഒരേക്കർ കൃഷിയുള്ളയാൾക്ക് വിസ്തൃതി കണക്കാക്കുമ്പോൾ 5-10 സെന്റുവരെ കുറവു ചെയ്തതാണ് കാരണം. ഏക്കറിന് 2,200 കിലോഗ്രാമിലും കൂടുതൽ ഉത്പാദനമുണ്ടാകുന്ന സമയത്താണ് ഇത് പ്രശ്നമാകുക. ക്രോപ്പ് കട്ട് സർവേക്കുശേഷം ഒരേക്കർ വിസ്തൃതിയുള്ള കൃഷിയിടത്തിന്റെ വരമ്പുകൾ കുറവുചെയ്താണ് അധിക ഉത്പാദനം കണക്കാക്കുക. അഞ്ചുമുതൽ 10 സെന്റുവരെ ഇങ്ങനെ കുറവുചെയ്യും. ഒരേക്കർ കൃഷിയുള്ള കർഷകന് ഇൻഷ്വറൻസ് ആനുകൂല്യവും കൃഷിവകുപ്പിന്റെ മറ്റ് ആനുകൂല്യങ്ങളും ഒരേക്കർ അടിസ്ഥാനമാക്കിതന്നെ നൽകുമ്പോൾ നെല്ലുസംഭരണത്തിന്റെ കാര്യത്തിൽ മാത്രമാണ് ഈ കുറവുവരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |