ചാലക്കുടി: പരിയാരത്ത് ദുരൂഹ സാഹചര്യത്തിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മകൻ അറസ്റ്റിൽ. പോട്ടക്കാരൻ വർഗീസ് മരിച്ചതിനെത്തുടർന്നാണ് മകൻ പോൾ വർഗീസിനെ(24) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 20ന് തവളപ്പാറ റോഡിലെ വീട്ടിലായിരുന്നു സംഭവം.
വീടിനകത്തെ കോണിപ്പടിയിൽ വച്ച് പിതാവിനെ മർദ്ദിച്ച, യുവാവ് പിന്നീട് താഴേക്ക് വലിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതര ക്ഷതമേറ്റ വർഗീസിന് പിന്നീട് സ്വബോധം തിരിച്ചുകിട്ടിയിരുന്നില്ല. സംഭവശേഷം പോൾ വർഗീസ് ഏതാനും സുഹൃത്തുക്കളെ വിളിച്ചു വരുത്തി വർഗീസിനെ ആശുപത്രിയിലെത്തിച്ചു. കോണിപ്പടിയിൽ നിന്നും വീണെന്നാണ് എറണാകുളത്തെ ആശുപത്രി അധികൃതരെ ധരിപ്പിച്ചത്.
എന്നാൽ അസുഖ ബാധിതനായി കഴിയുന്ന വർഗീസിനെ മയക്കുമരുന്നിന് അടിമയായ മകൻ സ്ഥിരം മർദ്ദിക്കാറുണ്ടെന്നും സംഭവത്തിൽ സംശയമുണ്ടെന്നും അയൽവാസികൾ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിനെ അറിയിച്ചു. ഇതിനിടെ വെന്റിലേറ്ററിലായിരുന്ന വർഗീസ് മാർച്ച് 25ന് മരിച്ചു. തുടർന്ന് വീട്ടിലെ ജോലിക്കാരൻ തിരുവനന്തപുരം സ്വദേശി ജോസഫിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
രാത്രി പുറത്തുപോയി തിരിച്ചെത്തിയ ജോസഫ് ജനലിലൂടെ വീടിനകത്ത് നടന്ന സംഭവം മുഴുവൻ കണ്ടിരുന്നു. വർഗീസും മകൻ പോൾ വർഗീസും ജോലിക്കാരനും മാത്രമായിരുന്നു വീട്ടിൽ താമസം. അന്നു രാത്രി ജോസഫ് വീട്ടിൽ നിന്നും മാറിനിന്നത് സംശയത്തിനിടയാക്കിയിരുന്നു. തുടർന്നായിരുന്നു വിശദമായ ചോദ്യം ചെയ്യൽ. രാവിലെ പിതാവിനെ മകൻ മർദ്ദിക്കുന്നത് വീട്ടിനകത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. പിന്നീടുള്ള പരിശോധനയിൽ നിരീക്ഷണ കാമറ പ്രവർത്തന രഹിതമായതും പൊലീസിന് സംശയമുണ്ടാക്കി.
സാധാരണ മരണമായി മാറുമായിരുന്ന കൊലപാതകം പുറത്തുകൊണ്ടുവന്നത് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെയാണ്. ചാലക്കുടി എസ്.എച്ച്.ഒ: സി.കെ. സജീവ്, പ്രിൻസിപ്പൽ എസ്.ഐ: സി.ബി. മധു, എസ്.ഐമാരായ കെ.ജെ. ജോൺസൻ, എ.യു. റെജി, ജോഫി, സി.പി.ഒ: ബൈജു, സ്പഷ്യൽ ബ്രാഞ്ചിലെ സി.ബി. ഷെറിൽ, പി.എസ്. റെനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |