തൃശൂർ: കുറ്റുമുക്ക് പാടത്ത് പാലക്കാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ ആഭരണവ്യാപാരിയും കുടുംബവും അറസ്റ്റിൽ. തൃശൂർ ഇക്കണ്ടവാരിയർ റോഡിൽ താമസിക്കുന്ന പൂനം നിവാസിൽ വിശാൽ (40), പിതാവ് ദിലീപ് കുമാർ, വിശാലിന്റെ ഭാര്യ ചിത്ര എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വാഹനം കയറിയാണ് പാലക്കാട് സ്വദേശിയുടെ മരണം സംഭവിച്ചതെന്നും തുടർന്ന് സംഭവം മറച്ചുവയ്ക്കാനായി പ്രതികൾ മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിശാലാണ് കാർ ഓടിച്ചിരുന്നത്.
ഞായറാഴ്ച രാവിലെയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയെ(66) കുറ്റുമുക്ക് പാടശേഖരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വയറിന് പരിക്കേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കൊല്ലങ്കോട് സ്വദേശി രവിയാണെന്ന് സ്ഥിരീകരിച്ചത്.
വയറിന് മാരകമായി പരിക്കേറ്റതിനാൽ സംഭവം കൊലപാതകമാണോ എന്നതടക്കം പൊലീസ് സംശയിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഇതോടെ സംഭവസ്ഥലത്തുകൂടെ കടന്നുപോയ വാഹനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതിലാണ് ആഭരണവ്യാപാരിയും കുടുംബവും പിടിയിലായത്.
ശനിയാഴ്ച രാത്രി ഇവരുടെ വീടിന്റെ ഗേറ്റിന് മുന്നിൽ രവി മദ്യപിച്ച് അവശനായി കിടന്നിരുന്നു. വീട്ടിൽ നിന്ന് പുറത്തുപോയിരുന്ന കുടുംബം രാത്രി തിരികെ എത്തിയപ്പോൾ ഗേറ്റിനോട് ചേർന്ന് കിടന്നിരുന്ന ഇയാളെ കണ്ടിരുന്നില്ല. രവിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ഇയാൾ തത്ക്ഷണം മരിക്കുകയുമായിരുന്നു. രവി മരിച്ചെന്ന് ഉറപ്പായതോടെ ആരെയും അറിയിക്കാതെ സംഭവം മറച്ചുവയ്ക്കാനായിരുന്നു ശ്രമം. തുടർന്ന് രവിയുടെ മൃതദേഹം ഇതേ കാറിന്റെ ഡിക്കിയിലാക്കുകയും കുറ്റുമുക്ക് പാടത്തെത്തി ഉപേക്ഷിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |