തൃശൂർ: ചരിത്ര തീരുമാനം എടുത്ത് കലാമണ്ഡലം. ഇനി മുതൽ കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇന്നത്തെ ഭരണസമിതി യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്. ലിംഗ ഭേദമെന്യേ കേരള കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.
വിഷയത്തിൽ ഐക്യകണ്ഠനേയാണ് തീരുമാനം എടുത്തിരിക്കുന്നത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്റ് പെർഫോമൻസ് മേക്കിംഗിലും കോഴ്സകൾ ആരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ചരിത്ര മുഹൂർത്തം എന്നാണ് നർത്തകിമാരായ നീനാപ്രസാദും ക്ഷേമാവതിയും തീരുമാനത്തെ വിശേഷിപ്പിച്ചത്.
ആർഎൽവി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ എന്ന നർത്തകി നടത്തിയ വംശീയ അധിക്ഷേപത്തിന്റെ പിന്നാലെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനം കലാമണ്ഡലം എടുത്തിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമയുടെ പരാമർശം. ഇത് വിവാദമായതോടെ രാമകൃഷ്‌ണന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. തുടർന്ന് സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകൾ തള്ളിപ്പറയുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |