കൊല്ലം: രാജ്യത്തിന്റെ അഭിമാനത്തേക്കാൾ വലുത് മകളാണെന്ന് പറഞ്ഞ നേതാവുണ്ടായിരുന്നു നമുക്കെന്ന് മേജർ രവി. പക്ഷേ ഇന്നത്തെ അവസ്ഥ അങ്ങനയല്ലെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയിൽ ചേർന്നതിന്റെ കാരണവും മേജർ രവി വെളിപ്പെടുത്തി.
മേജർ രവിയുടെ വാക്കുകൾ
'എന്തുകൊണ്ട് മേജർ രവി ബി ജെ പിയിൽ എന്നതിനെക്കുറിച്ച് ആദ്യം പറയാം. ഞാൻ കോൺഗ്രസുകാരനാണെന്നും കമ്മ്യൂണിസ്റ്റുകാരനാണെന്നുമൊക്കെ പലരും ഇവിടെ പറഞ്ഞു പരത്തിയിരുന്നു. ആദ്യമായി പറയുന്നു, എന്റെ ജീവിതത്തിൽ ഞാൻ ഒരു പാർട്ടിയുടെ മെമ്പർഷിപ്പെടുത്തിട്ടുണ്ടെങ്കിൽ അത് കഴിഞ്ഞ ഡിസംബർ ഇരുപത്തിയാറിന് നമ്മുടെ പാർട്ടി പ്രസിഡന്റിൽ നിന്നാണ്.
ഇതിനുമുമ്പ് എന്തുകൊണ്ട് പല വേദിയിലും പോയിട്ടുണ്ടെന്നുവച്ചാൽ, ഒരു സിനിമാ സംവിധായകൻ അല്ലെങ്കിൽ ഒരു സെലിബ്രിറ്റി ആയിക്കഴിഞ്ഞാൽ പലരും പല കാര്യങ്ങൾക്കും നമ്മളെ വിളിക്കും. അതുപോലെ രാഷ്ട്രീയ പാർട്ടിക്കാർ എന്നെ വിളിക്കാറുണ്ട്. ഞാൻ പി രാജീവിന് വേണ്ടി പോയിട്ടുണ്ട്. പി രാജീവ് എന്റെ സുഹൃത്താണ്. ഞാൻ അവിടെ പോയിട്ട് എനിക്കറിയുന്ന ആ വ്യക്തിയെക്കുറിച്ചാണ് സംസാരിച്ചത്. പാർട്ടിയെപ്പറ്റിയല്ല.
ബി ജെ പിയിൽ മെമ്പർഷിപ്പ് എടുക്കാനുണ്ടായ കാരണം പറയാം. 1975ലാണ് പട്ടാളത്തിൽ ജോലി ചെയ്യാൻ തുടങ്ങിയത്. 88 കളിലാണ് ആദ്യമായി നിറ തോക്കുകളുമായി ഭീകരർക്കെതിരെ പോരാടാനായി കാശ്മീരിലേക്ക് പറഞ്ഞയക്കുന്നത്. അവിടെ പോയതിന് ശേഷമുണ്ടായ കാര്യം നിങ്ങൾ കേൾക്ക്. അന്ന് ആഭ്യന്തര മന്ത്രിയായി ഭരിച്ചിരുന്ന മുഫ്തി മുഹമ്മദ് സെയ്തിയുടെ മകളെ ഭീകരർ തട്ടിക്കൊണ്ടുപോയി. അവരെ രക്ഷിക്കാനാണ് ടീം പോയത്. മൂന്നാം ദിവസം ഇവർ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി. അന്നൊക്കെ ഒരു പ്രവണതയുണ്ട്. രാജ്യത്തിന്റെ അഭിമാനം കാക്കാൻ വേണ്ടി ഞങ്ങൾ പോയിക്കോട്ടെയെന്ന് ഡൽഹിയിൽ വിളിച്ച് അനുവാദം ചോദിക്കണം. രാജ്യത്തിന് വേണ്ടി വിലപേശുന്ന തീവ്രവാദികളെ വെടിവച്ചുകൊല്ലാനുള്ള അനുവാദമാണ് ചോദിക്കുന്നത്. അപ്പോഴാണ് ഡൽഹിയിൽ നിന്ന് ഓർഡർ വരുന്നത്. നോ. കാരണമെന്താ. എന്റെ മകളാണ് അവിടെയിരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനത്തേക്കാൾ എന്റെ മകൾ ജീവനോടെയിരിക്കണം. അതുകൊണ്ട് നിങ്ങളാരും വെടിവയ്പിനൊന്നും പോകണ്ട. അവർ ഡിമാന്റ് ചെയ്യുന്നത് എന്താണെങ്കിലും അതങ്ങ് കൊടുത്തേക്കാം. ഇതുപറഞ്ഞൊരു ആഭ്യന്തര മന്ത്രിയുണ്ടായിരുന്ന രാജ്യത്തിലാണ് ഞാൻ ആദ്യമായി ഓപ്പറേഷന് പോകുന്നത്. അവർ ഡിമാന്റ് ചെയ്തതുപോലെ നാല് ഭീകരരെ വിട്ടുകൊടുത്തു.
അന്ന് വിട്ടുകൊടുത്ത നാല് പേരാണ് പിന്നീട് എയർ ഇന്ത്യ വിമനം തട്ടിക്കൊണ്ടുപോയി രാജ്യത്തിന്റെ അഭിമാനം കൂപ്പുകുത്തിച്ചത്. ഇതുപോലെ കോംപ്രമൈസ് ചെയ്ത കുറേയാളുകളെ ഞാൻ കണ്ടതാണ്. അന്നൊക്കെ ഭരിച്ചിരുന്നവരുടെ ഭാര്യാ പിതാവിനെപ്പോലെയായിരുന്നു പാകിസ്ഥാൻ. പക്ഷേ ഇന്ന് അങ്ങനെയല്ല, ഇന്ന് ഞാൻ കാണുന്നൊരു പ്രധാനമന്ത്രിയുണ്ട്. അദ്ദേഹത്തിന്റെ പേരാണ് നരേന്ദ്ര ദാമോദർ ദാസ് മോദി.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |