കൊച്ചി: വളർത്തുനായയെ ഉപദ്രവിച്ചത് ചോദ്യംചെയ്ത ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോസ്റ്റൽവകുപ്പ് ജീവനക്കാരായ നാല് ഉത്തരേന്ത്യക്കാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബറൂത്ത് ബാഗ്പത് ശതാബ്ദിനഗർ അശ്വനി ഗോൾക്കർ (27), ഉത്തർപ്രദേശ് ഗാസിയാബാദ് സെക്ടർ രാജേന്ദ്രനഗർ കുശാൽ ഗുപ്ത (27), രാജസ്ഥാൻ ശ്രീഗംഗനഗർ വിനോബ സ്ട്രീറ്റ് ഉത്കർഷ് (25), ഹരിയാന സോനിപറ്റ് ഗോഹാന ദീപക് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
എറണാകുളം കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിന് സമീപം മുല്ലശേരി കനാൽ റോഡിൽ താമസിക്കുന്ന വിനോദിനെയാണ് (53) കൊലപ്പെടുത്താൻ ശ്രമിച്ചത്. തലച്ചോറിലേക്കുള്ള ഞരമ്പുകൾക്ക് ഗുരുതര ക്ഷതമേറ്റ വിനോദ് അത്യാസന്നനിലയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു കേസിനാസ്പദമായസംഭവം.
പോസ്റ്റൽ അസിസ്റ്റന്റായി ജോലിലഭിച്ച് രണ്ടാഴ്ച മുമ്പാണ് പ്രതികൾ എറണാകുളത്തെത്തിയത്. അശ്വിനി ഗോൾകറിന് കടവന്ത്രയിലെ പോസ്റ്റ് ഓഫീസിലും മറ്റ് മൂന്നുപേർക്ക് എറണാകുളം റീജിയണൽ തപാൽ ഓഫീസിലുമായിരുന്നു നിയമനം. നാലുപേരും വിനോദിന്റെ സമീപത്തെ അപ്പാർട്ട്‌മെന്റിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം പ്രതികളുടെ സുഹൃത്തുക്കൾ എത്തിയിരുന്നു. അവരെ തിരികെ യാത്രയാക്കാൻ നാലുപേരും വീടിന് പുറത്തേക്കിറങ്ങി. ഈസമയം വിനോദിന്റെ ലാബ്രഡോർ നായ നിറുത്താതെ കുരച്ചത് യുവാക്കളെ ചൊടിപ്പിച്ചു. പ്രതികളിൽ ഒരാൾ ചെരുപ്പൂരി നായയെ എറിഞ്ഞു. ഇത് വിനോദ് ചോദ്യംചെയ്തതോടെ വാക്കുതർക്കവും തമ്മിൽത്തല്ലുമായി.
ഒന്നാംപ്രതിയായ അശ്വനി ഗോൾകർ വിനോദിന്റെ കഴുത്തിൽ പിടിത്തമിട്ടു. മറ്റുള്ളവർ മർദ്ദിച്ചു. ശബ്ദംകേട്ട് പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും അശ്വിനി ഗോൾകർ വിനോദിന്റെ കഴുത്തിൽനിന്നുള്ള പിടിവിട്ടില്ല. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പിടിവിടുവിക്കാനായത്. അപ്പോഴേക്കും വിനോദ് അവശനായിരുന്നു. പ്രതികളെ പ്രദേശവാസികൾ തടഞ്ഞുവയ്ക്കുകയും വിനോദിനെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സെൻട്രൽ പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെത്തു. രാത്രിതന്നെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയോടെ നാലുപേരെയും സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സെൻട്രൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ യു. ശ്രീജിത്, എസ്.ഐമാരായ റെജിരാജ്, അനൂപ്, ഷാഹിന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |