ന്യൂഡൽഹി: ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കേണ്ട തമിഴ്നാടടക്കം 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേക്കും 60 അംഗ അരുണാചൽ പ്രദേശ്, 32 അംഗ സിക്കിം നിയമസഭകളിലേക്കുമുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി. പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന് നടക്കും. 30 വരെ പിൻവലിക്കാം. ബീഹാറിൽ ഇന്നാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി.
ആദ്യഘട്ടത്തിലെ 102 സീറ്റിൽ 77ലും ബി.ജെ.പി മത്സരിക്കുന്നുണ്ട്. എൻ.ഡി.എ കക്ഷികൾ 23 സീറ്റുകളിലും ജനവിധി തേടും. കോൺഗ്രസ് 57 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പാർട്ടികൾ 42 സീറ്റുകളിലും.
ജയിലിലുള്ള അസംഖാന്റെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ രാംപൂരിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് സമാജ്‌വാദി പാർട്ടി തീരുമാനം. സിറ്റിംഗ് എം.പിയായ ഘൻശ്യാം സിംഗ് ലോധിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. 2022ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം അസംഖാൻ രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി.ജെ.പി ഇവിടെ ജയിച്ചത്. വ്യാജരേഖ ചമച്ച കേസിൽ അയോഗ്യനാക്കപ്പെട്ട അസംഖാന് എം.എൽ.എ സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പി ജയിച്ചു.
ഏപ്രിൽ 19ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും
തമിഴ്‌നാട്-39
രാജസ്ഥാൻ-12
ഉത്തർപ്രദേശ്- 8
മദ്ധ്യപ്രദേശ്-6
ഉത്തരാഖണ്ഡ്, അസാം, മഹാരാഷ്ട്ര -5 വീതം
ബിഹാർ-4
പശ്ചിമ ബംഗാൾ-3
അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ-2 വീതം
ഛത്തീസ്ഗഢ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ - ഒരു സീറ്റ് വീതം
രണ്ടാം ഘട്ടം ഇന്ന് മുതൽ
കേരളത്തിലടക്കം ഏപ്രിൽ 26ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളിൽ ഇന്ന് പത്രികാ സമർപ്പണം തുടങ്ങും. ഇതിനുള്ള വിജ്ഞാപനവും ഇന്നിറങ്ങും. ഏപ്രിൽ നാലുവരെ പത്രിക നൽകാം. എട്ടുവരെ പിൻവലിക്കാം.
കേരളം (20), കർണാടക (14),രാജസ്ഥാൻ (13), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ്(8), മദ്ധ്യപ്രദേശ് (7), അസാം (5), ബിഹാർ (5), ഛത്തീസ്ഗഢ് (3), പശ്ചിമ ബംഗാൾ (3), ത്രിപുര (1), ജമ്മു കശ്മീർ (1) എന്നിവയാണു രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. മണിപ്പൂരിലെ (ഔട്ടർ മണിപ്പൂർ) ലോക്‌സഭാ മണ്ഡലത്തിലെ ഒരു ഭാഗവും ഇതിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |