ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച യു.എസ് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ. വിദേശകാര്യമന്ത്രാലയം യു.എസ് ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. നയതന്ത്രതലത്തിൽ രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തരകാര്യങ്ങളെയും പരസ്പരം ബഹുമാനിക്കണമെന്ന് ഇന്ത്യ പ്രതികരിച്ചു. ഇല്ലെങ്കിൽ അനാരോഗ്യകരമായ പ്രവണതകളിലേക്ക് വഴിമാറും. രാജ്യത്തിന്റെ നിയമനടപടികൾ സ്വതന്ത്ര ജുഡിഷ്യറിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. പക്ഷപാതപരമായ അനുമാനങ്ങൾക്ക് സ്ഥാനമില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
കേജ്‌രിവാളിന് ന്യായവും സുതാര്യവുമായ നിയമനടപടി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന യു.എസിന്റെ അഭിപ്രായത്തോടാണ് ഇന്ത്യ പ്രതികരിച്ചത്. നിയമനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യു.എസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിൽ അഭിപ്രായപ്രകടനം നടത്തിയ ജർമ്മനിയെയും ഇന്ത്യ വിമർശിച്ചിരുന്നു. കുറ്റാരോപിതനായ ഏതൊരാളെയും പോലെ നീതിയുക്തവും നിഷ്‌പക്ഷവുമായ വിചാരണയ്ക്ക് കേജ്‌രിവാളിന് അവകാശമുണ്ടെന്നായിരുന്നു ജർമ്മനിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |