മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് ഭർത്താവിന്റെയും മാതാപിതാക്കളുടെയും മൊഴിയെടുത്തു
തിരുവനന്തപുരം: ഒറ്റ വാചകത്തിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് ഡോ. അഭിരാമി ജീവിതത്തോട് വിടപറഞ്ഞത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി.ജി സീനിയർ റസിഡന്റായിരുന്ന അഭിരാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 'ജീവിതം മടുത്തതുകൊണ്ട് പോകുന്നു, മരണത്തിൽ മറ്റാരും ഉത്തരവാദിയല്ല." എന്നാണ് താമസസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്ത വെള്ളപ്പേപ്പറിൽ അഭിരാമി എഴുതിവച്ചിരുന്നത്. അനസ്തേഷ്യ മരുന്ന് ഓവർഡോസ് കുത്തിവച്ചാണ് ജീവനൊടുക്കിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. അതിന്റെ തെളിവുകളും കിടപ്പുമുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് മെഡിക്കൽ കോളേജിനു സമീപം പി.ടി.ചാക്കോ നഗറിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ വെള്ളനാട് അഭിരാമത്തിൽ ബാലകൃഷ്ണൻ നായരുടെയും കുമാരി രമയുടെയും മകൾ അഭിരാമി (30) ജീവനൊടുക്കിയത്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് അഭിരാമിയുടെ മാതാപിതാക്കളോ ബന്ധുക്കളോ പരാതി നൽകിയിട്ടില്ല. എന്നാൽ, ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. അഭിരാമിയുടെ ഭർത്താവ് ഡോ. പ്രതീഷ്, മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരോട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളേജ് സി.ഐ സാബുജി നേരിട്ട് സംസാരിച്ച് മൊഴി രേഖപ്പെടുത്തി. സന്തോഷകരമായ ജീവിതമായിരുന്നു അഭിരാമിയുടേതെന്നാണ് ഇവരെല്ലാം പറഞ്ഞത്. അന്വേഷണച്ചുമതലയുള്ള എസ്.ഐ ഷബ്നയുടെ നേതൃത്വത്തിൽ അഭിരാമിയുടെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ജോലി സ്ഥലത്തും വീട്ടിലും അഭിരാമിക്ക് പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ അഭിരാമി, ഭർത്താവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അച്ഛനുമായും സംസാരിച്ചു. വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു. വൈകിട്ട് ഭർത്താവ് വിളിച്ച് കിട്ടാത്തതിനെ തുടർന്ന് അഭിരാമിയുടെ അമ്മയെ വിവരമറിയിച്ചു. തുടർന്ന് അമ്മ ഫോണിൽ വിളിച്ച് വീട്ടുടമയെ അറിയിക്കുകയായിരുന്നു. വീട്ടുടമസ്ഥർ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ ജനൽചില്ലുകൾ തകർത്തപ്പോഴാണ് ബോധരഹിതയായി കൈയിൽ സിറിഞ്ചുമായി കട്ടിലിൽ കിടക്കുന്ന അഭിരാമിയെ കണ്ടത്. മൂന്നു വർഷമായി മെഡിക്കൽ കോളേജിനു സമീപത്തെ ഈ വീട്ടിലാണ് താമസം. പോസ്റ്റുമോർട്ടംകഴിഞ്ഞ മൃതദേഹം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനു വച്ചശേഷം വെള്ളനാട്ടെ വീട്ടിലെത്തിച്ച് വൈകിട്ടോടെ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |