മുംബയ് ഇന്ത്യൻസിനെ റൺസിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്
സൺറൈസേഴ്സ് ഹൈദരാബാദിന് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടൽ, 277/3
ട്രാവിസ് ഹെഡിനും (62), അഭിഷേക് ശർമ്മയ്ക്കും (63), ഹെൻറിച്ച് ക്ളാസനും (80*) അർദ്ധസെഞ്ച്വറി
ഹൈദരാബാദ് : സിക്സും ഫോറുകളും പെരുമഴപോലെ പെയ്തിറങ്ങിയ മത്സരത്തിൽ ഐ.പി.എൽ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പടുത്തുയർത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് ഇന്നലെ മുംബയ് ഇന്ത്യൻസിനെ 31 റൺസിന് തോൽപ്പിച്ച് ഈ സീസണിലെ ആദ്യ വിജയം ആഘോഷിച്ചു.
സ്വന്തം തട്ടകത്തിൽ 277/3 എന്ന സ്കോറാണ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. 2013ൽ പൂനെ വാരിയേഴ്സിനെതിരെ ആർ.സി.ബി നേടിയിരുന്ന 263/5 എന്ന സ്കോറിന്റെ റെക്കാഡാണ് സൺറൈസേഴ്സ് തകർത്തത്. ചേസിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് ഒരു ഘട്ടത്തിൽ പ്രതീക്ഷ പുലർത്തിയെങ്കിലും 246/5 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്‌ൻസിക്ക് കീഴിൽ മുംബയ് ഇന്ത്യൻസിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
24 പന്തുകളിൽ ഒൻപത് ഫോറും മൂന്ന് സിക്സുമടക്കം 62 റൺസ് നേടിയ ട്രാവിസ് ഹെഡ്, 23 പന്തുകളിൽ മൂന്ന് ഫോറും ഏഴുസിക്സുമടക്കം 63 റൺസ് നേടിയ അഭിഷേക് ശർമ്മ,34 പന്തുകളിൽ നാലുഫോറും ഏഴുസിക്സുമടക്കം പുറത്താകാതെ 80 റൺസ് നേടിയ ഹെൻറിച്ച് ക്ളാസൻ, 28 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 42 റൺസ് നേടിയ എയ്ഡൻ മാർക്രം എന്നിവരാണ് സൺറൈസേഴ്സിന് കൂറ്റൻ സ്കോർ നൽകിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി തുടക്കം മുതൽ ട്രാവിസ് ഹെഡ് തകർത്തടിക്കുകയായിരുന്നു. അഞ്ചാം ഓവറിന്റെ ആദ്യപന്തിൽ മായാങ്ക് അഗർവാൾ (11) പുറത്തായെങ്കിലും പകരമെത്തിയ അഭിഷേക് ശർമ്മയും കത്തിക്കയറിയതോടെ സ്കോർ കുതിച്ചുയർന്നു. ആറോവർ പവർപ്ളേയിൽ 81 റൺസാണ് സൺറൈസേഴ്സ് അടിച്ചുകൂട്ടിയത്. ഏഴോവറിൽ അവർ 100 തികയ്ക്കുകയും ചെയ്തു. 18 പന്തുകളിൽ അർദ്ധസെഞ്ച്വറി കടന്ന ട്രാവിസ് ഹെഡിനെ എട്ടാം ഓവറിൽ ജെറാൾഡ് കോറ്റ്സെ മടക്കി അയച്ചെങ്കിലും മുംബയ്ക്ക് ആശ്വസിക്കാൻ ഒന്നുമുണ്ടായില്ല. നാലാമനായെത്തിയ എയ്ഡൻ മാർക്രം ഹെഡ് നിറുത്തിയേടത്തുനിന്ന് തുടങ്ങി.11-ാം ഓവറിൽ 150 കടന്നു മുന്നേറിയ സൺറൈസേഴ്സിനെ എങ്ങനെ തടുത്തുനിറുത്തണമെന്നറിയാതെ മുംബയ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ വട്ടം കറങ്ങി. 11 ഓവർ പൂർത്തിയായപ്പോൾ അഭിഷേകും കൂടാരം കയറി. തുടർന്ന് 161/3 എന്ന സ്കോറിൽ നിന്ന് അവസാന ഒൻപത് ഓവറിൽ 116 റൺസ് കൂടി അടിച്ചുകൂട്ടി ക്ളാസനും മാർക്രമും കൂടി ഐ.പി.എല്ലിലെ റെക്കാഡ് സ്കോറിലെത്തിച്ചു.
മറുപടിക്കിറങ്ങിയ മുംബയ്ക്ക് വേണ്ടി രോഹിത് ശർമ്മ (26), ഇഷാൻ കിഷൻ (34), നമാൻ ധിർ(30),തിലക് വർമ്മ (64) എന്നിവർ പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി സൺറൈസേഴ്സ് കളിയുടെ കടിഞ്ഞാൺ കാത്തുസൂക്ഷിച്ചു.നാലാം ഓവറിൽ ഇഷാനെ മാർക്രമിന്റെ കയ്യിലെത്തിച്ച് ഷഹബാസ് അഹമ്മദാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ആറാം ഓവറിലാണ് രോഹിത് മടങ്ങിയത്. തുടർന്ന് നമാനും തിലകും ചേർന്ന് 10.4 ഓവറിൽ 150ലെത്തിച്ചു. അവിടെ വച്ച് നമാനെ നഷ്ടമായെങ്കിലും നായകൻ ഹാർദിക്കിനെ(24)ക്കൂട്ടി തിലക് പോരാട്ടം തുടർന്നു. 34 പന്തുകളിൽ രണ്ട് ഫോറും ആറ് സിക്സുമടക്കം 64 റൺസടിച്ച തിലക് 14.1 ഓവറിൽ 182/4 എന്ന സ്കോറിലാണ് മടങ്ങിയത്. തുടർന്ന് ടിം ഡേവിഡിനെ (42*)ക്കൂട്ടി ഹാർദിക് 200 കടത്തി.എന്നാൽ 18-ാം ഓവറിൽ ഹാർദിക്പാണ്ഡ്യയെ ഉനദ്കദ് ക്ളാസന്റെ കയ്യിലെത്തിച്ചതോടെ മുംബയ്‌യുടെ പതനം ഉറപ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |