ദിസ്‌പൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 500 രൂപ നോട്ടുകളുടെ കൂമ്പാരത്തിൽ ഉറങ്ങുന്ന അസാമിലെ രാഷ്ട്രീയ നേതാവിന്റെ ചിത്രമാണ് ഇപ്പോൾ വൈറൽ. ബോഡോലാൻഡ് ആസ്ഥാനമായുള്ള
യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യു.പി.പി.എൽ) നേതാവ് ബെഞ്ചമിൻ ബസുമാതിരിയാണ് നോട്ടുകൾക്കിടയിൽ കിടക്കുന്നത്. ചിത്രം അസാമിൽ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചു. വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഉദൽഗിരി ജില്ലയിലെ ഭൈരഗുരി വില്ലേജ് കൗൺസിൽ വികസന സമിതി ചെയർമാൻ കൂടിയായ ഇയാൾ വിവിധ അഴിമതി കേസുകളിൽ പ്രതിയാണ്. അഴിമതിയിൽ നിന്നു വിട്ടുനിൽക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ചു പറയുന്ന യു.പി.പി.എൽ ഇതോടെ പ്രതിരോധത്തിലായി. വിവാദമായതോടെ ബെഞ്ചമിൻ ബസുമാത്രിയെ പാർട്ടി തള്ളി. അഴിമതി ആരോപണത്തെത്തുടർന്ന് ജനുവരി 10ന് ഇയാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്തെന്നും ഇയാൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും യു.പി.പി.എൽ നേതാവ് പ്രമോദ് ബോറോ അറിയിച്ചു.
അസാമിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് യു.പി.പി.എൽ. സംസ്ഥാനത്ത് ബി.ജെ.പി 11 സീറ്റുകളിലും സഖ്യകക്ഷികളായ അസം ഗണ പരിഷത്തും (എ.ജി.പി) യു.പി.പി.എല്ലും മൂന്ന് സീറ്റുകളിലും മത്സരിക്കുന്നു.
കഴിഞ്ഞ വർഷം ബംഗളൂരുവിൽ വനിതാ നേതാവിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കട്ടിലിനടിയിൽ 22 പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ 42 കോടി രൂപ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |