ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജയിലിൽ കിടന്ന് ഡൽഹി ഭരിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന. ഇ.ഡി കസ്റ്രഡിയിലിരുന്ന് ഭരണ ഉത്തരവുകൾ പുറത്തിറക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ പ്രതികരണം. ഒരു സ്വകാര്യ ഇംഗ്ലീഷ് ചാനലിന്റെ പരിപാടിയിലാണ് നിലപാട് വ്യക്തമാക്കിയത്. ജയിലിൽ നിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകാൻ തനിക്ക് കഴിയുമെന്നും കൂട്ടിച്ചേർത്തു. ഡൽഹിയിലെ ജലഭൗർലഭ്യം പരിഹരിക്കാനും മൊഹല്ല ക്ലിനിക്കുകളിലെ സൗജന്യ മരുന്ന് വിതരണം ഉറപ്പാക്കാനും രണ്ട് ഭരണ ഉത്തരവുകൾ കേജ്‌രിവാൾ കസ്റ്രഡിയിലിരിക്കെ ഇറക്കിയിരുന്നു. നടപടിയിൽ വൻ പ്രതിഷേധമാണ് ബി.ജെ.പി ഉയർത്തിയത്. ഉത്തരവുകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതിയും നൽകിയിരുന്നു. ഗവർണറുടെ നിലപാട് കൂടി വന്നതോടെ വിഷയം തുറന്ന പോരിലേക്ക് നീങ്ങുകയാണ്. അതേസമയം, കേജ്‌രിവാൾ ഡൽഹിക്കാരെ സേവിക്കുന്നത് തടയാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ആം ആദ്മി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |