വാഷിംഗ്ടൺ: യു.എസിലെ ബാൾട്ടിമോറിൽ കൂറ്റൻ ഉരുക്ക് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമായ ' ഡാലി" ചരക്കു കപ്പലിന്റെ ഡേറ്റ റെക്കോഡർ കണ്ടെത്തി. ഇതിലൂടെ അപകടത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനാകുമെന്ന് അധികൃതർ അറിയിച്ചു. എൻജിൻ കേടായി നിയന്ത്രണം തെറ്റിയ കപ്പൽ പാലത്തിൽ ഇടിച്ചെന്നാണ് നിലവിലെ നിഗമനം. അതേസമയം, എൽ സാൽവഡോർ പൗരനടക്കം കാണാതായ ആറ് തൊഴിലാളികൾ മരിച്ചെന്നാണ് നിഗമനം.
ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച പുലർച്ചെയാണ് കപ്പൽ 47 വർഷം പഴക്കമുള്ള ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിൽ ഒന്നിൽ ഇടിച്ചത്. പാലം പൂർണമായും തകരുകയും നിരവധി വാഹനങ്ങളും തൊഴിലാളികളും പട്ടാപ്‌സ്‌കോ നദിയിലേക്ക് വീഴുകയും ചെയ്തു.
പാലം ഉടൻ പുനർനിർമ്മിക്കുമെന്നും ഫെഡറൽ സർക്കാർ മുഴുവൻ ചെലവ് വഹിക്കുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. പാലം തകരാൻ കാരണക്കാരായ കപ്പൽ അധികൃതരിൽ നിന്ന് നിർമ്മാണ തുക ഈടാക്കണമെന്ന് ആവശ്യമുണ്ടെങ്കിലും അതിനായി കാത്തിരിക്കാൻ സമയമില്ലെന്നും നിർമ്മാണം ഉടൻ തുടങ്ങുമെന്നും ബൈഡൻ വ്യക്തമാക്കി.
ദേശീയ പാതകളിലൊന്ന് കടന്നുപോകുന്നതിനാൽ പാലത്തിന്റെ തകർച്ച യു.എസിലുടനീളമുള്ള ഗതാഗതത്തെയും ചരക്കുനീക്കത്തെും പ്രതികൂലമായി ബാധിക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബാൾട്ടിമോർ തുറമുഖം അടച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |