തൃശൂർ: തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന് എന്നും വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. പരിപ്പുകറിയും മീൻകറിയും അടക്കമുള്ള നാടൻ വിഭവങ്ങളാണ് പ്രിയം. പക്ഷേ, ഇപ്പോൾ അതിന് കഴിയില്ലല്ലോ എന്ന പരിഭവമാണ് ഭാര്യ അഡ്വ. രേഖ സുനിൽകുമാറിന്.
ചൂടിനെ ചെറുക്കാൻ പഴങ്ങൾ കൊടുത്തുവിടാറുണ്ട്. ഡ്രൈഫ്രൂട്സും കൊണ്ടുപോകും. എത്ര വൈകിയാലും ദിവസവും അന്തിക്കാട്ടെ വീട്ടിലെത്തും. സിനിമയും ഫുട്ബാളുമെല്ലാം ഇഷ്ടമാണ്. പക്ഷേ, കൃഷി രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. ചെറുപ്പം മുതൽക്കേ കൃഷിയോട് വലിയ ഇഷ്ടമാണ് - രേഖ പറഞ്ഞു. തൃശൂർ ഉപഭോക്തൃഫോറം അംഗമായിരുന്നു അഡ്വ. രേഖ. മകൻ: നിരഞ്ജൻ കൃഷ്ണ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ എം.എ ഇക്കണോമിക്‌സ് വിദ്യാർത്ഥിയാണ്.
കട്ടിയുളള മോര് ഏറെയിഷ്ടം
' കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടമുള്ള വിഭവം. മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം." തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറഞ്ഞു.
' നോൺവെജും ഇഷ്ടമാണ്. ചായ വെള്ളം ചേർക്കാതെ പാൽ തിളപ്പിച്ച് വറ്റിച്ച് അതിൽ തേയില ഇട്ടാണ് തയ്യാറാക്കുന്നത്. സിനിമയോടുള്ള താത്പര്യം പാട്ടിനോടുമുണ്ട്. ഒഴിവുവേളകളിൽ പാട്ട് പാടാനും കേൾക്കാനുമായി സമയം കണ്ടെത്തും.'
ആദ്യകാല നടി ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയാണ് രാധിക. കുടുംബം തിരുവനന്തപുരം ശാസ്തമംഗലത്താണ്. പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ നെട്ടിശ്ശേരിയിലാണ് സുരേഷ്‌ഗോപി. മക്കളായ ഗോകുലും മാധവും അഭിനേതാക്കളാണ്. മകൾ ഭാഗ്യ എം.ബി.എ പാസായി വിദേശപഠനത്തിനൊരുങ്ങുന്നു. ഇളയമകൾ ഭാവ്‌നി(വിദ്യാർത്ഥിനി). മരുമകൻ: ശ്രേയസ് മോഹൻ.
ചോറിനെക്കാൾ ഇഷ്ടം പഴങ്ങൾ
' ചോറിനോട് വലിയ താത്പര്യമില്ല, രാവിലെ ഈന്തപ്പഴം, പഴം പുഴുങ്ങിയത്, കാപ്പി. ഉച്ചയ്ക്ക് ചപ്പാത്തി, വെജിറ്റബിൾ കറി, അല്ലെങ്കിൽ പുട്ടും കടലയും, രാത്രി ഇഡ്ഡലി...'
യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ ഇഷ്ടങ്ങൾ ഭാര്യ ജ്യോതി പറയുന്നു.
'കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതാണ് ഏറ്റവും സന്തോഷം. പേരക്കുട്ടികളെ കാണാതിരിക്കുന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.'
മകൻ അരുണിന് വിദേശത്ത് ബിസിനസാണ്. ഇപ്പോൾ തൃശൂരിൽ ഉണ്ട്. മറ്റൊരു മകൻ ശബരിനാഥ് കോഴിക്കോട്ട് ഒരു ബിസിനസ് സംരംഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |