കണ്ണൂർ: പയ്യാമ്പലത്ത് മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ഉൾപ്പടെയുള്ള സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കി. പോളിഷ് പോലുള്ള ഏതോ രാസവസ്തുവാണ് കുടീരങ്ങൾക്കുമേൽ അജ്ഞാതൽ ഒഴിച്ചിരിക്കുന്നത്. നായനാർക്ക് പുറമേ കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങൾക്കുമുകളിലും രാസവസ്തു ഒഴിച്ചിട്ടുണ്ട്.
ഏറ്റവുമധികം വികൃതമാക്കപ്പെട്ടത് കോടിയേരി ബാലകൃഷ്ണന്റെ കുടീരമാണ്. സമീപത്തുള്ള കോൺഗ്രസ് നേതാക്കളുടെ കുടീരങ്ങളോ സിഎംപി നേതാവ് എം വി രാഘവന്റെ സ്മൃതികുടീരത്തിനുനേരയോ ആക്രമണം നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി. കെ ശ്രീമതി ആരോപിക്കുന്നത്. കണ്ണൂരിലെ സമാധാനം തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നിലുള്ളതെന്ന് ജനം മനസിലാക്കണമെന്നും പി കെ ശ്രീമതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |