ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ പിലിബിത്തിൽ ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി സിറ്റിംഗ് എം പി വരുൺ ഗാന്ധി. തനിക്ക് പിലിബിത്തുമായുള്ള ബന്ധം രാഷ്‌ട്രീയത്തിനും അപ്പുറമാണെന്ന് കത്തിൽ വരുൺ ഗാന്ധി പറഞ്ഞു.
'ഞാൻ പിലിബിത്തിന്റെ മകനാണ്. ജനങ്ങളെ സേവിക്കുന്നതിന് എന്ത് ചെയ്യാനും ഒരുക്കമാണ്. എന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. സാധാരണക്കാരന്റെ ശബ്ദമാകാനാണ് ഞാൻ രാഷ്ട്രീയത്തിലെത്തിയത്. എന്തുതന്നെ ത്യാഗം സഹിക്കേണ്ടി വന്നാലും എന്റെ പ്രവർത്തനങ്ങൾ തുടരാൻ നിങ്ങളുടെ അനുഗ്രഹം തേടുകയാണ്. സ്‌നേഹത്തിന്റെ വിശ്വാസത്തിന്റെയും പുറത്തുള്ള ബന്ധമാണ് ഞാനും പിലിബിത്തും തമ്മിൽ. ഇത് തന്റെ രാഷ്ട്രീയനേട്ടങ്ങൾക്ക് അപ്പുറമാണ്.
ഞാനിന്ന് ഈ കത്തെഴുതുമ്പോൾ എണ്ണിയാലൊടുങ്ങാത്ത ഓർമ്മകൾ എന്നെ വികാരഭരിതനാക്കുകയാണ്. 1983ൽ തന്റെ അമ്മയുടെ കൈവിരലും പിടിച്ച് പിലിബിത്തിലേയ്ക്ക് ആദ്യമായി വന്ന ആ മൂന്നുവയസുകാരനെ ഞാനിപ്പോൾ ഓർക്കുന്നു. ആരറിഞ്ഞു ഈ സ്ഥലം പിന്നീട് അവന്റെ പ്രവർത്തിമണ്ഡലം ആവുമെന്നും ഇവിടത്തെ ജനങ്ങൾ അവന്റെ കുടുംബമാവുമെന്നും.
നിങ്ങളുടെ പ്രതിനിധിയാകുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. എന്റെ കഴിവിന്റെ പരമാവധി നിങ്ങളുടെ താൽപര്യങ്ങൾക്കായി ഞാൻ പോരാടിയിട്ടുണ്ട്. എംപി എന്ന നിലയിലുള്ള എന്റെ കാലാവധി അവസാനിക്കാറായെങ്കിലും പിലിബിത്തുമായുള്ള എന്റെ ബന്ധം അവസാന ശ്വാസം വരെ അവസാനിപ്പിക്കാനാവില്ല. ഒരു എംപി എന്ന നിലയിലല്ലെങ്കിൽ, ഒരു മകനെന്ന നിലയിൽ, എന്റെ ജീവിതത്തിലുടനീളം നിങ്ങളെ സേവിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. എന്റെ വാതിലുകൾ എല്ലായ്പ്പോഴും നിങ്ങൾക്കായി തുറന്നിരിക്കും'- കത്തിൽ വരുൺ ഗാന്ധി മനസുതുറന്നു.
കോൺഗ്രസിൽ നിന്നുവന്ന ജിതൻ പ്രസാദയാണ് പിലിബിത്തിലെ ബിജെപി സ്ഥാനാർത്ഥി. അതേസമയം, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായും നല്ല ബന്ധമുള്ള വരുണിനെ കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും പിന്തുണയിൽ അമേഠിയിൽ നിറുത്തുമെന്നും അഭ്യൂഹമുണ്ട്. മുതിർന്ന നേതാവ് ആധിർ രഞ്ജൻ ചൗധരി വരുണിനെ കോൺഗ്രസിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിയാകാൻ വരുൺ നാലുസെറ്റ് നാമനിർദ്ദേശ പത്രിക വാങ്ങിയെന്നാണ് വിവരം.
അഗ്‌നിപഥ് അടക്കമുള്ള വിഷയങ്ങളിൽ ബിജെപിയെ നിശിതമായി വിമർശിച്ചതാണ് വരുണിന് പിലിബത്തിൽ ടിക്കറ്റ് നഷ്‌ടമാക്കിയത്. വരുണിനെ തള്ളിയ ബിജെപി അമ്മ മനേക ഗാന്ധിയെ സിറ്റിംഗ് സീറ്റായ സുൽത്താൻപുരിൽ നിലനിറുത്തി. 2009ലാണ് വരുൺ പിലിബത്തിൽ ആദ്യം ജയിക്കുന്നത്. 2014ൽ മേനക ജയിച്ചു. 2019ൽ വീണ്ടും വരുൺ വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |