ചെന്നൈ: ഒമ്പത് ചെറുനാരങ്ങ 2.36 ലക്ഷത്തിന് ലേലത്തിൽ വിറ്റ് തമിഴ്‌നാട്ടിലെ വില്ലുപുരം ക്ഷേത്രം. ചൊവ്വാഴ്ചയാണ് വില്ലുപുരത്തെ മുരുക ക്ഷേത്രത്തിലാണ് ലേലം നടന്നത്. ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്.
മുരുക ക്ഷേത്രത്തിലെ പവിത്രമായ വേലിൽ കുത്തിയ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് വന്ധ്യത മാറ്റുകയും കുടുംബത്തിൽ ഐശ്വര്യം നൽകുകയും ചെയ്യുമെന്നാണ് ഭക്തരുടെ വിശ്വാസം. പ്രതിവർഷം കുട്ടികളില്ലാത്ത നിരവധി ദമ്പതികൾ ഈ ക്ഷേത്രത്തിലെ പങ്കുനി ഉതിരം ഉത്സവ വേളയിൽ ദർശനത്തിനെത്തുന്നുണ്ട്. രണ്ട് കുന്നുകളുടെ സംഗമസ്ഥാനത്താണ് ഈ ചെറിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്ര ഭരണ സമിതിയാണ് ലേലം നടത്തുന്നത്. 'കുട്ടികളില്ലാത്ത ദമ്പതികൾ വന്ധ്യത മാറുമെന്ന വിശ്വാസത്തിൽ നാരങ്ങ വാങ്ങുന്നു. വ്യാപാരികളും വ്യവസായികളും തങ്ങളുടെ വ്യാപാര സംരംഭങ്ങളുടെ അഭിവൃദ്ധിക്കായി നാരങ്ങ വാങ്ങുന്നു' - ഒരു ഗ്രാമവാസി പറഞ്ഞു.
ഉത്സവത്തിന്റെ ഒമ്പത് ദിവസങ്ങളിൽ ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാ ദിവസവും വേലിൽ നാരങ്ങ കുത്തുകയും അവസാന ദിവസം മാനേജ്‌മെന്റ് അവ ലേലം ചെയ്യുകയും ചെയ്യുന്നു. ആദ്യ ദിവസം തന്നെ വേലിൽ കുത്തുന്ന നാരങ്ങയ്‌ക്ക് ഐശ്വര്യം കൂടുതലാണെന്നും ഏറ്റവും വലിയ ശക്തിയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
കുളത്തൂർ ഗ്രാമത്തിൽ നിന്നുള്ള ദമ്പതികൾ 50,500രൂപയ്‌ക്കാണ് ആ നാരങ്ങ വാങ്ങിയത്. ചെറുനാരങ്ങകൾ ലേലത്തിന് വാങ്ങുന്നവർ പുണ്യസ്‌നാനം നടത്തിയ ശേഷം ക്ഷേത്ര പൂജാരിമാരുടെ മുന്നിൽ മുട്ടുകുത്തി നിന്ന് വേണം സ്വീകരിക്കാൻ. ക്ഷേത്രത്തിൽ വർഷങ്ങളായി നിലനിന്നുവരുന്ന ആചാരമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |