ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ ഹൈദരാബാദ് മണ്ഡലത്തിൽ എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ പ്രശസ്ത ടെന്നീസ് താരത്തെ മത്സരിപ്പിക്കാനുള്ള നീക്കവുമായി കോൺഗ്രസ്. രാജ്യത്തിന്റെ അഭിമാനമായ പ്രശസ്‌ത ടെന്നീസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഗോവ, തെലങ്കാന, യുപി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയയുടെ പേര് ഉയർന്നുവന്നത്.
സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദരാബാദിൽ തുണയാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌ടനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്‌ഹറുദ്ദീനാണ് സ്ഥാനാർത്ഥിയായി സാനിയയുടെ പേര് നിർദേശിച്ചതെന്ന് വിവരമുണ്ട്. സാനിയയുടെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത് അസ്‌ഹറുദ്ദീന്റെ മകൻ മുഹമ്മദ് അസദ്ദുദ്ദീനാണ്. 2019ലായിരുന്നു ഇരുവരുടെയും വിവാഹം.
പതിറ്റാണ്ടുകളായി എഐഎംഐഎമ്മിന്റെ തട്ടകമാണ് ഹൈദരാബാദ്. 1984ൽ സുൽത്താൻ സലാഹുദ്ദീൻ ഒവൈസി ഹൈദരാബാദിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. പിന്നീട് 1989 മുതൽ 1999വരെ എഐഎംഐഎം സ്ഥാനാർത്ഥിയായും അദ്ദേഹം മത്സരിച്ച് വിജയിച്ചു. സലാഹുദ്ദീനുശേഷം 2004 മുതൽ അസദുദ്ദീൻ ഒവൈസിയാണ് ഹൈദരാബാദ് മണ്ഡലം കൈവശം വച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |