ഹരിപ്പാട്: കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായി കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാൾ അഞ്ചു വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. കുമാരപുരം പൊത്തപ്പള്ളി അഞ്ജനേയം വീട്ടിൽ സന്ദീപ് സാജു (27) വിനെയാണ് കായംകുളം ഡി.വൈ.എസ്.പി അജയനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണാടകയിലെ കെങ്കേരിയിൽ നിന്ന് പിടികൂടിയത്. സന്ദീപ് 2017 ൽ കന്നുകാലിപാലത്തിനു സമീപം ഉല്ലാസ് എന്നയാളെ കുത്തികൊന്ന കേസിലും നിരവധി കൊലപാതകശ്രമ കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്. 5 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നില്ല. കർണാടക, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിൽ മാറി മാറി കഴിയുകയായിരുന്നു . പ്രതി നാട്ടിൽ ആരുമായും ഫോണിൽ ബന്ധപ്പെടാത്തത് പൊലീസിനെ വലച്ചു. സംസ്ഥാനം വിട്ട് പുറത്തു പോകുന്ന സന്ദീപിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കർണാടകയിൽ ഉണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്. കർണാടകയിലെ കെങ്കേരി എന്ന സ്ഥലത്തു എത്തിയ പൊലീസ് സംഘം അവിടെ താമസിച്ചു തിരച്ചിൽ നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഹരിപ്പാട് ഐ.എസ്.എച്ച്.ഒ കെ.അഭിലാഷ് കുമാർ, എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ സുധീഷ്, സി.പി. ഒ മാരായ മണിക്കുട്ടൻ, നിഷാദ്, സിദ്ധീഖ് ഉൾ അക്ബർ, ദീപക്, ഇയാസ, ഷാജഹാൻ, അഖിൽ മുരളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |