തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ബി.ഫാം പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ 17ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. രേഖകൾ ഏപ്രിൽ 24ന് വൈകിട്ട് അഞ്ചിനകം നൽകണം. ജൂൺ ഒന്നു മുതൽ 9വരെയാണ് പരീക്ഷ. അഡ്‌മിറ്റ് കാർഡ് മേയ് 20മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ ഫലം ജൂൺ 20നകം അറിയാം. റാങ്ക് ലിസ്റ്റ് ജൂലായ് 20നകം പ്രസിദ്ധീകരിക്കും.
വിവിധ കോഴ്സുകൾക്കായി ഒറ്റ ഓൺലൈൻ അപേക്ഷ മതി. അപേക്ഷാ ഫീസും വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ദുബായിൽ പരീക്ഷയെഴുതാൻ 15,000 രൂപ അധികം അടയ്ക്കണം. ഫീസിളവ്, സ്കോളർഷിപ് എന്നിവയ്ക്കായി ഒ.ഇ.സി, പട്ടിക വിഭാഗക്കാരൊഴികെയുള്ളവർ വരുമാന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ബിടെക് / ബിആർക്– 167, എംബിബിഎസ്– 31, ബിഡിഎസ്– 26, ആയുർവേദം– 17, ഹോമിയോ– 5, സിദ്ധ– 1, യുനാനി – 1, ഫാർമസി– 58 എന്നിങ്ങനെയാണ് കോളേജുകൾ.
എൻജിനിയറിംഗ് കോഴ്സുകളിൽ പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്. എം.ബി.ബി.എസ്, ബി.ഡി.എസ് ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിൽ പട്ടിക, പിന്നാക്ക വിഭാഗക്കാർ നിർദിഷ്ട 2 വിഷയങ്ങൾക്കു 40% എങ്കിലും മാർക്ക് നേടിയിരിക്കണം. ഭിന്നശേഷി വിഭാഗക്കാർ 45%. കാർഷിക സർവകലാശാലാ കോഴ്സുകളിൽ പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് കുറച്ചു മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചാൽ മതി. വെറ്ററിനറിക്ക് പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 47.5% മാർക്ക് മതി. പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദ്ദിഷ്ട നിബന്ധനപ്രകാരം നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സംവരണം കിട്ടാൻ മറ്റർഹസമുദായക്കാരും (ഒ.ഇ.സി) നോൺ ക്രീമിലെയർ രേഖ നൽകണം. വിവരങ്ങൾ : www.cee-kerala.org വെബ്സൈറ്റിലുണ്ട്. ഫോൺ: 155300 & 0471-2335523 / 2525300; ഇ-മെയിൽ ceekinfo.cee@kerala.gov.in.
ഇത്തവണ മുതൽ പരീക്ഷ ഓൺലൈനായാണ് നടത്തുക. 2പേപ്പറുകളുള്ള ഒ.എം.ആർ പരീക്ഷയ്ക്ക് പകരം 3 മണിക്കൂർ ദൈർഘ്യമുള്ള ഒരു ടെസ്റ്റെഴുതിയാൽ മതി. ജൂൺ 1 മുതൽ 9 വരെ പല സെഷനുകളുള്ളതിൽ ഒരു സെഷനിൽ മാത്രം എഴുതാനായിരിക്കും നിർദ്ദേശം.പരീക്ഷ തുടങ്ങുന്നതിന് 2 മണിക്കൂർ മുൻപ് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. രാവിലെ 7 മണിക്കും ഉച്ചതിരിഞ്ഞ് 12.30നും. ബയോമെട്രിക് പരിശോധനയ്ക്കുശേഷം നിശ്ചിത സീറ്റിലിരുത്തും. കമ്പ്യൂട്ടർ സ്ക്രീനിൽ ഇടത്തു താഴെയായി സീറ്റ് നമ്പർ തെളിഞ്ഞിരിക്കുന്നത് തനിക്ക് അലോട്ട് ചെയ്തുകിട്ടിയ നമ്പരും ഒന്നാണെന്ന് വിദ്യാർത്ഥി ഉറപ്പാക്കണം. അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, സുതാര്യമായ ബോൾപേന എന്നിവ മാത്രമേ പരീക്ഷാഹാളിൽ കൊണ്ടുപോകാവൂ. പെൻസിൽ, കാൽക്കുലേറ്റർ തുടങ്ങിയവ പാടില്ല. റഫ് വർക്കിനു കടലാസു തരും. കമ്പ്യൂട്ടർ കീബോർഡ് ഉപയോഗിച്ചുകൂടാ. ആവശ്യമെങ്കിൽ സ്ക്രീനിലെ വെർച്വൽ കീബോർഡ് ആവാം.
180 മിനിറ്റ് പരീക്ഷയിൽ 150 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ. എൻജിനിയറിംഗ് എൻട്രൻസിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ നിന്ന് യഥാക്രമം 75, 45, 30 ചോദ്യങ്ങളുണ്ടായിരിക്കും. ഓരോ ചോദ്യത്തിനും നേർക്കുള്ള 5 ഉത്തരങ്ങളിൽ ശരിയുത്തരം ക്ലിക്ക് ചെയ്യണം. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. ചോദ്യം വിട്ടുകളയുന്നതിന് മാർക്ക് കുറയ്ക്കില്ല. ബി.ഫാമിനു മാത്രം ശ്രമിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലെ 75 ചോദ്യങ്ങൾക്ക് 90 മിനിറ്റിൽ ഉത്തരം നൽകണം. എല്ലാ ജില്ലകളിലും ഡൽഹി, മുംബയ്, ദുബായ് കേന്ദ്രങ്ങളിലും പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |