ആലുവ: സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലായി. കോഴിക്കോട് നടക്കാവ് ക്രസന്റ് മാൻസാ അപ്പാർട്ട്‌മെൻറിൽ താമസിക്കുന്ന കാസർകോട് കുമ്പള സ്വദേശി അബ്ദുൾ ഖാദർ (59), കുന്ദമംഗലം കുറ്റിക്കാട്ടൂർ ബെയ്തുൽ അൻവർവീട്ടിൽ അമീർ (29) എന്നിവരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ ടീം പിടികൂടിയത്.
ഈ കേസിൽ കോഴിക്കോട് ഫാറൂഖ് മലയിൽ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കൽ അതുൽ (33) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ആലുവ സ്വദേശിയായ വൃദ്ധനാണ് 1.15 കോടി രൂപ നഷ്ടമായത്. മുംബയ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചട്ടുണ്ടെന്നും കേസിന്റെ ക്ലിയറൻസിനും സെക്യൂരിറ്റിക്കുമെന്ന് പറഞ്ഞാണ് മുഖ്യപ്രതികൾ പണം കൈക്കലാക്കായത്. ആറ് പ്രാവശ്യമായി അഞ്ച് അക്കൗണ്ടുകളിലേക്ക് തുക നൽകിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിലാണ് പ്രതികളെ പിടികൂടിയത്.
ആദ്യം പിടികൂടിയ രണ്ടുപേർ നിരവധി അക്കൗണ്ടുകളാണ് എടുത്തിട്ടുള്ളത്. നിയമാനുസൃതമല്ലാത്ത ആപ്പുകളിലൂടെ ഓൺലൈൻ ട്രേഡിംഗും ഇവർക്കുണ്ട്. ഇവരുടെ അക്കൗണ്ടുകൾ തട്ടിപ്പ് സംഘത്തിന് വില്പന നടത്തിയിരിക്കുകയാണ്. ഈ അക്കൗണ്ടുകളിലേക്കാണ് ഇരകളായവരും പ്രതികളും പണം നിക്ഷേപിച്ചിട്ടുള്ളത്. ഈ പണം പിൻവലിച്ച് പ്രധാന പ്രതികൾക്ക് നൽകുന്നത് ഇപ്പോൾ പിടികൂടിയവരാണ്. ഇതിന്റെ കമ്മീഷനായി ചെറിയതുക അക്കൗണ്ട് ഉടമയ്ക്കും നൽകും. കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടക്കുന്നത്. വൻതട്ടിപ്പ് സംഘമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്.
ഇൻസ്‌പെക്ടർ വിപിൻദാസ്, സബ് ഇൻസ്‌പെക്ടർ ആർ. അജിത്കുമാർ, എ.എസ്.ഐ ആർ. ഡെൽജിത്ത്, സിനിയർ സി.പി.ഒമാരായ വികാസ് മണി, പി.എസ്. ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |