ഓഹരി വിപണിയിൽ വൻ കുതിപ്പ്
കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ അവസാന വ്യാപാരദിനത്തിൽ ഓഹരി വിപണിയിൽ വൻകുതിപ്പ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണിയിൽ ആവേശത്തോടെ പങ്കെടുത്തതോടെ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 655.4 പോയിന്റ് ഉയർന്ന് 73,651.35 ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക 203.25 പോയിന്റ് നേട്ടത്തോടെ 22,326.90 വ്യാപാരം പൂർത്തിയാക്കി. ബാങ്കിംഗ്, ധനകാര്യ, വാഹന മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
ആഗോള വിപണികളിലെ കുതിപ്പിന് ചുവടുപിടിച്ചാണ് ഓഹരികൾ ശക്തമായി തിരിച്ചുകയറിയത്. അമേരിക്കയിലെ പ്രമുഖ സൂചികകൾ ബുധനാഴ്ച റെക്കാഡ് ഉയരത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഫെഡറൽ റിസർവിന്റെ ധനനയത്തിൽ നിർണായക സ്വാധീനമുള്ള അമേരിക്കയിലെ നാണയപ്പെരുപ്പ കണക്കുകളാണ് വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. നാണയപ്പെരുപ്പം കുറഞ്ഞാൽ ജൂണിൽ പലിശ നിരക്ക് കുറഞ്ഞ് തുടങ്ങുമെന്നാണ് വിലയിരുത്തുന്നത്.
പ്രതീക്ഷകൾ
കമ്പനികളുടെ മികച്ച പ്രവർത്തന ഫലങ്ങൾ
നിയന്ത്രണ വിധേയമാകുന്ന നാണയപ്പെരുപ്പം
ജൂണിൽ പലിശ കുറയാനുള്ള സാദ്ധ്യത
മോദി സർക്കാർ വീണ്ടും അധികാരം നേടുമെന്ന പ്രവചനങ്ങൾ
തമിഴ്നാട്ടിൽ പവൻ വില 50,000 തൊട്ടു
കേരളത്തിലെ വില 49,340 രൂപ
കൊച്ചി: ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ സ്വർണ വില പവന് 50,000 രൂപയിലെത്തി. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ച് തമിഴ്നാട്ടിലാണ് ഇന്നലെ പവൻ വില 50,000 രൂപ തൊട്ടത്. ഗ്രാമനി്റെ വില 35 രൂപ ഉയർന്ന് 6,250 രൂപയിലെത്തി. അതേസമയം കേരളത്തിലെ സ്വർണ വില ഇന്നലെ പവന് 280 രൂപ വർദ്ധിച്ച് 49,340 രൂപയിലെത്തി. ഗ്രാമിന്റെ വില 6,170 രൂപയാണ്. നികുതിയിലെ വ്യതിയാനം മൂലമാണ് വിലയിൽ വ്യത്യാസം.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 24 കാരറ്റ് സ്വർണ വില പത്ത് ഗ്രാമിന് 66,560 രൂപയിലാണ് വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 2,200 ഡോളറിന് അടുത്താണ്. വെള്ളി വില കിലോഗ്രാമിന് 74,780 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ധനകമ്മി കൂടുന്നു
കൊച്ചി: നടപ്പു സാമ്പത്തിക വർഷം ആദ്യ പതിനൊന്ന് മാസങ്ങളിൽ ഇന്ത്യയുടെ ധനകമ്മി മൊത്തം ലക്ഷ്യത്തിന്റെ 86.5 ശതമാനത്തിലെത്തി. ഫെബ്രുവരി വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ധനകമ്മി 15.01 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ജനുവരിയിലിത് 11.03 ലക്ഷം കോടി രൂപയായിരുന്നു. ബഡ്ജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് നടപ്പു സാമ്പത്തിക വർഷം ധനകമ്മി 17.35 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്.
കുതിച്ചുയർന്ന് വ്യാവസായിക ഉത്പാദനം
കൊച്ചി: ഫെബ്രുവരിയിൽ എട്ട് പ്രധാന മേഖലകളിലെ വ്യാവസായിക ഉത്പാദനം 6.7 ശതമാനം ഉയർന്നു. ജനുവരിയിൽ ഉത്പാദനത്തിലെ വളർച്ച 4.1 ശതമാനമായിരുന്നു. കൽക്കരി, പ്രകൃതിവാതകം, സ്റ്റീൽ, സിമന്റ്, ക്രൂഡോയിൽ, വളം, വൈദ്യുതി, റിഫൈനറി തുടങ്ങിയ മേഖലകളിലെല്ലാം കഴിഞ്ഞ മാസം ഉത്പാദനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. കൽക്കരി ഉത്പാദനം 11.6 ശതമാനവും ക്രൂഡോയിൽ 7.9 ശതമാനവും വളർച്ച നേടി. പ്രകൃതി വാതക ഉത്പാദനത്തിലും 11.6 ശതമാനം വളർച്ച ദൃശ്യമായി.
രൂപ പിടിച്ചു നിൽക്കുന്നു
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് തടയാനായി റിസർവ് ബാങ്ക് ഇന്നലെ പൊതു മേഖല ബാങ്കുകൾ വഴി വൻതോതിൽ ഡോളർ വിപണിയിൽ വിറ്റഴിച്ചു. രൂപയുടെ മൂല്യം പുതിയ റെക്കാഡ് താഴ്ചയിലേക്ക് പതിക്കാതെ രക്ഷിച്ചത് റിസർവ് ബാങ്ക് ഇടപെടലാണെന്ന് വ്യാപാരികൾ പറയുന്നു. ഇന്നലെ കനത്ത വില്പന സമ്മർദ്ദം നേരിട്ട രൂപ വ്യാപാരാന്ത്യത്തിൽ ഡോളറിനെതിരെ 83.36ലാണ് അവസാനിച്ചത്. രൂപയുടെ റെക്കാഡ് താഴ്ച 83.45 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |