തിരുവനന്തപുരം: കടക്കെണിയിൽ മുങ്ങിയ സംസ്ഥാനമായി കേരളം മാറിയത് ജനങ്ങളുടെ കുറ്റം കൊണ്ടല്ലെന്നും, ഭരിക്കുന്നവരുടെ പിടിപ്പുകേടുകൊണ്ടാണെന്നും കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമൻ പറഞ്ഞു. തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഏറെ കൊട്ടിഘോഷിച്ച കേരള മോഡൽ പരാജയമായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം,നഗര വികസനം,റോഡ് നിർമ്മാണം,തൊഴിലില്ലായ്മ പരിഹരിക്കൽ തുടങ്ങിയ മേഖലകളിൽ കേരളം ദേശീയ ശരാശരിയിലും താഴെയാണ്. ബഡ്ജറ്റിൽ വകയിരുത്തിയ ശമ്പളത്തിനുള്ള തുക പോലും വിനിയോഗിക്കാൻ കഴിയാത്ത കഴിവു കെട്ട സാമ്പത്തിക ഭരണനിർവഹണമാണ് കേരളത്തിൽ. എന്നിട്ടും കുറ്റം പറയുന്നത് കേന്ദ്രസർക്കാർ പണം തരുന്നില്ലെന്നാണ്. കടമെടുക്കാൻ അനുമതി കൊടുക്കാത്തതല്ല കേരളത്തിന്റെ പ്രശ്നം.വരുമാനമായും കടമെടുത്തും കിട്ടുന്ന പണം മുഴുവൻ തോന്നുന്നത് പോലെ ചെലവഴിക്കുന്നതാണ്. നിയമസഭ പോലും അറിയാതെ പിണറായി സർക്കാർ കിഫ്ബിയുടേയും സാമൂഹ്യസുരക്ഷാഫണ്ട് കമ്പനിയുടേയും പേരിൽ 42285 കോടി കടമെടുത്തു. രണ്ടു കമ്പനികൾക്കും സ്വന്തമായി വരുമാനമില്ല.
കേരളവും കേന്ദ്രവും യു.പി.എ.ഭരിച്ചിരുന്നപ്പോൾ കേന്ദ്രസഹായമായി 46303 കോടിയും പദ്ധതിവിഹിതമായി 29629 കോടിയുമാണ് കിട്ടിയിരുന്നതെങ്കിൽ മോദി സർക്കാരിന്റെ കാലത്ത് 1.55ലക്ഷം കോടിയും 1.58ലക്ഷം കോടിയും നൽകി. ആർ.ബി.ഐ.റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ സ്വകാര്യ നിക്ഷേപം 2.66ലക്ഷം കോടിയാണ്. അതിൽ കേരളത്തിലെത്തിയത് 2399 കോടി മാത്രം. നിക്ഷേപകർക്ക് കേരളത്തിൽ വരാൻ പേടിയാണ്. ഭരിക്കുന്നവരുടെ പാർട്ടി രാഷ്ട്രീയ കൊലകൾ നടത്തുന്നു. എസ്.എഫ്.ഐ കൊന്ന സിദ്ധാർത്ഥിനെക്കുറിച്ചുള്ള വാർത്തായാണിപ്പോൾ കേൾക്കുന്നത്. ജനങ്ങൾക്ക് കാര്യങ്ങൾ തുറന്ന് പറയാൻ കഴിയുന്ന ജനപ്രതിനിധിയെയാണ് തിരഞ്ഞെടുക്കേണ്ടത്-നിർമ്മലാ സീതാരാമൻ പറഞ്ഞു.
'ഇനി കാര്യം നടക്കും' തിരഞ്ഞെടുപ്പ് ഗാനം നിർമല സീതാരാമൻ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തി. പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, ടി.പി ശ്രീനിവാസൻ, പത്മജ വേണുഗോപാൽ, മഹേശ്വരൻ നായർ, തമ്പാനൂർ സതീഷ്, പത്മിനി തോമസ് തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |