1) ബീഫിനോട് പ്രിയം
മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.വസീഫിന്റെ ഇഷ്ട വിഭവം ചോദിച്ചാൽ ഭാര്യ അർഷിദ പറയും - ബീഫ്. രാവിലെ ദോശയും ഇഡ്ഡലിയുമാണ് ഇഷ്ടം. ബീഫ് കറിയുണ്ടെങ്കിൽ സന്തോഷം. ഉച്ചയ്ക്ക് ചോറ്. പഴങ്ങളും വെജിറ്റബിൾ സാലഡുമൊക്കെയാണ് രാത്രിയിൽ. പ്രചാരണ തിരക്കായതിനാൽ രാവിലെ പോയി രാത്രി ഒന്നോടെയാണ് തിരിച്ചെത്താറ്. മുടങ്ങാതെ നോമ്പെടുക്കും. നോമ്പുതുറക്കുന്നത് അണികൾക്കൊപ്പമാണ്. തിയേറ്ററിൽ സിനിമ കാണാൻ ഇഷ്ടമാണ്.
കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിലെ ഗസ്റ്റ് അദ്ധ്യാപികയാണ് അർഷിദ. ആറാം ക്ലാസ് വിദ്യാർത്ഥിനി അയിൻ ദഹ്റ, ഒന്നാം ക്ലാസ് വിദ്യാർത്ഥി അലൈൻ റേഹ, മൂന്ന് വയസുകാരി അദീൻ മെറിൽ എന്നിവരാണ് മക്കൾ.
2) നാടൻ വിഭവമെങ്കിൽ ഹാപ്പി
മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീറിന് പ്രഭാത ഭക്ഷണത്തിന് അവലും പഴവും മതിയെന്ന് ഭാര്യ റുഖിയ ബഷീർ. നാടൻ വിഭവങ്ങളോടാണ് താത്പര്യം. വറുത്തരച്ച മുട്ടക്കറി ഇഷ്ടമാണ്. ബിരിയാണിയോടും ചിക്കനോടും ബീഫിനോടും കമ്പമില്ല. തൈർസാദവും മീനും ഇഷ്ടമാണ്. കറി കുറച്ച് മതി. ചോറ് കൂടുതൽ കഴിക്കും. നോൺ വെജ് നിർബന്ധമില്ല. ഉച്ചയൂണിന് ഒരു തോരൻ മാത്രമാണെങ്കിലും പരിഭവമില്ല. രാത്രി നേന്ത്രപ്പഴം പുഴുങ്ങിയത് അല്ലെങ്കിൽ ഓട്ട്‌സ്. നോമ്പായതിനാൽ ഇടയ്ക്ക് ലഘുഭക്ഷണമോ ജ്യൂസോ കൊടുത്ത് വിടാൻ പറ്റുന്നില്ല. വീട്ടിലെത്തിയിട്ടേ കഴിക്കൂ. പത്തിരിയും മുട്ടക്കറിയും ഒരുക്കിവയ്ക്കും. പാട്ട് കേൾക്കാൻ ഇഷ്ടമാണ്. ബിസിനസുകാരായ ഫിറോസ്, ഷുഹൈബ്, അദാനി പോർട്സ് കമ്പനിയിൽ ജോലി ചെയ്യുന്ന മുനീബ്, സമീന മക്കളാണ്.
3) ചോറ്+കപ്പ+മീൻകറി
മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.എം.അബ്ദുൽ സലാം തിരുവനന്തപുരം സ്വദേശിയാണ്. ആറിന് മലപ്പുറത്തെത്തിയ അന്നുമുതൽ ഹോട്ടൽ ഭക്ഷണമാണ്. അതിനോട് താത്പര്യമില്ലെന്ന് ഭാര്യ ഷമീം അബ്ദുള്ള. രാവിലെ പുട്ടും കടലയുമാണ് ഇഷ്ടം. ഉച്ചയ്ക്ക് ചോറും കപ്പയും മീൻകറിയും. വളരെ കുറച്ചേ കഴിക്കൂ. രാത്രി വെജിറ്റബിൾ സാലഡോ ദോശയോ കഞ്ഞിയോ മതി. പ്രമേഹമായതിനാൽ നോമ്പ് എടുക്കുന്നില്ല. ഇടനേരങ്ങളിൽ എന്തെങ്കിലും കഴിയ്ക്കാൻ ഫോൺ വിളിച്ച് പറയും. പക്ഷേ കഴിക്കില്ലെന്ന് ഷമീം പരിഭവം പറഞ്ഞു. പത്രവായനയും ടിവി കാണലും പതിവാണ്.
ഓസ്‌ട്രേലിയയിൽ ഡോക്ടറായ അനൂജയും ടെക്‌നോ പാർക്കിൽ ജോലിചെയ്യുന്ന അമൃതയുമാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |