ന്യൂഡൽഹി : ഏഷ്യൻ കപ്പിന് പിന്നാലെ അഫ്ഗാനിസ്ഥാനെതിരായ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും വിജയം നേടാൻ കഈിയാതിരുന്ന ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച് ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചിനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് വിമർശനങ്ങൾ ഉയരുന്നു. മുൻ ഇന്ത്യൻ ഡിഫൻഡർ ഗൗർമാംഗി സിംഗ്, മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റേയും മുൻ പരിശീലകൻ സുബ്രത ഭട്ടാചാര്യ തുടങ്ങിയവരാണ് ഇഗോറിനെതിരെ പരസ്യമായി രംഗത്തുവന്നത്.
ഇന്ത്യൻ ടീം ഡ്രസിംഗ് റൂമിൽ ആവേശവും വീര്യവും ഇല്ലെന്നായിരുന്നു ഗൗർമാംഗിയുടെ വിമർശനം.വിദേശ പരിശീലകർ ഒരിക്കലും ഇന്ത്യൻ ഫുട്ബാളിന് നേട്ടങ്ങൾ കൊണ്ടു വന്നിട്ടില്ലെന്ന് സുബ്രത പറഞ്ഞു. ആരാധകരും സമൂഹമാധ്യമങ്ങളിൽ സ്റ്റിമാച്ചിനെതിരെ വിമർശനവുമായി സജീവമാണ്. ഖത്തറിൽ നടന്ന എ.എഫ്.സി ഏഷ്യൻ ഫുട്ബാൾ ടൂർണമെന്റിൽ ഒരു കളിപോലും ജയിക്കാതെ, ഒരു ഗോൾ പോലും നേടാനാകാതെ ഇന്ത്യൻ ടീം തിരിച്ചെത്തിയത്. അതിന് പിന്നാലെ സൗദിയിൽ നടന്ന മത്സരത്തിൽ അഫ്ഗാനുമായി ഗോൾ രഹിത സമനിലയിൽ പിരിയുകയും ഗോഹട്ടിയിൽ 1-2ന് തോൽക്കുകയും ചെയ്തു.
2019ൽ ഇന്ത്യൻ കോച്ചായി സ്ഥാനമേറ്റെടുത്ത ഇഗോറിന് കീഴിൽ ഇന്ത്യ ഇതുവരെ 52 മത്സരങ്ങൾ കളിച്ചുകഴിഞ്ഞു. ഇതിൽ 19 എണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. 14 മത്സരങ്ങൾ സമനിലയിലായി. 19 തോൽവികൾ വഴങ്ങേണ്ടിവന്നു. 2019ൽ സ്റ്റീഫൻ കോൺസ്റ്റന്റൈനിൽ നിന്നാണ് ഇഗോർ സ്ഥാനം ഏറ്റെടുത്തത്. 2015 മുതൽ 2019വരെ പരിശീലകനായിരുന്ന സ്റ്റീഫന് കീഴിൽ ഇന്ത്യ ഇറങ്ങിയത് 43 മത്സരങ്ങളിലാണ് . അതിൽ 24കളികളിലും വിജയം നേടാൻ കഴിഞ്ഞു. ആറെണ്ണത്തിൽ സമനില. തോൽവി 13 മത്സരങ്ങളിൽ മാത്രം. സ്റ്റീഫന്റെ കാലത്ത് 75 ഗോളുകളാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. വഴങ്ങിയത് 44 എണ്ണം മാത്രവും. 18 മത്സരങ്ങളിൽ ഗോൾ വഴങ്ങാതിരുന്നതും സ്റ്റീഫന്റെ കോച്ചിംഗ് കരിയറിൽ എടുത്തുപറയേണ്ടതാണ്. 2019 ഏഷ്യൻ കപ്പിൽ തായ്‌ലാൻഡിനെ 4-1ന് തോൽപ്പിച്ച് തുടങ്ങിയ ഇന്ത്യ ബഹ്‌റിനോട് ഇൻജുറി ടൈമിൽ തോറ്റ് പുറത്തായതോടെയാണ് സ്റ്റീഫനും പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
അതേ മാനദണ്ഡം വച്ചുനോക്കുകയാണെങ്കിൽ ഇഗോറിന് കോച്ചായി തുടരാൻ എന്ത് അർഹതയാണ് ഉള്ളതെന്നാണ് ആരാധകരുടെ ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |