ന്യൂഡൽഹി: ഉത്തർപ്രദേശിലെ സ്വന്തം മണ്ഡലമായ പിലിബിത്തിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈകാരിക കത്തെഴുതി വരുൺ ഗാന്ധി. പിലിബിത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും ഒപ്പമുണ്ടാകുമെന്നും എന്ത് വില നൽകേണ്ടിവന്നാലും പിന്മാറില്ലെന്നും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കത്തിൽ വരുൺ പറയുന്നു. എന്റെ കാലാവധി അവസാനിക്കാറായി. അവസാന ശ്വാസം വരെ നിങ്ങളുമായുള്ള ബന്ധമുണ്ടാകും.
1983ൽ മൂന്നാം വയസിൽ അമ്മയുടെ കൈ പിടിച്ചാണ് പിലിബിത്തിലേക്ക് ആദ്യമായി വരുന്നത്. ഈ ഭൂമി തന്റെ കർമ്മമണ്ഡലമായി മാറുമെന്നോ ഇവിടത്തെ ജനങ്ങൾ തന്റെ കുടുംബാംഗങ്ങളാകുമെന്നോ അറിയില്ലായിരുന്നു.
വർഷങ്ങളോളും പിലിബിത്തിലെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചതു മഹാഭാഗ്യമായി കാണുന്നു. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബന്ധമാണ്. ഒരു എം.പി എന്ന നിലയിലും വ്യക്തിത്വ വികസനത്തിലും പിലിബിത്തിലെ ജനങ്ങൾ നൽകിയ ആശയങ്ങൾ ഏറെ സഹായിച്ചു. ഇവിടുത്തെ ജനങ്ങളുടെ പ്രതിനിധിയായിരിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ബഹുമതിയാണ്. ജനങ്ങളുടെ താത്പര്യങ്ങൾ പൂർത്തീകരിക്കാൻ കഴിവിന്റെ പരാമാവധി ശ്രമിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
എം.പി ആയിട്ടല്ലെങ്കിലും എന്നും നിങ്ങളുടെ മകനായി ഒപ്പമുണ്ടാകും. എന്റെ വാതിലുകൾ എന്നും നിങ്ങളുടെ മുന്നിൽ തുറന്നു കിടക്കും- വരുൺ കുറിച്ചു.
ഞാൻ എന്നും നിങ്ങളുടേതായിരിക്കും എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
മേനക ഗാന്ധിക്ക് ബി.ജെ.പി സുൽത്താൻപുരിൽ വീണ്ടും സീറ്റ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |